'ഇതുകൊണ്ടൊന്നും സിപിഎമ്മിനെ പോറലേല്‍പ്പിക്കാമെന്ന തെറ്റിദ്ധാരണ ഇഡിയ്ക്കും കേന്ദ്രസര്‍ക്കാരിനും വേണ്ട'; കരിവന്നൂര്‍ കൊണ്ടൊന്നും സിപിഎമ്മിന്റെ വോട്ടൊന്നും മാറില്ലെന്ന് എം വി ഗോവിന്ദന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിയെയും നേതാക്കളെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെയോ എല്‍ഡിഎഫിനെയോ ഏതെങ്കിലും രീതിയില്‍ പോറലേല്‍പ്പിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ ഇഡിയ്ക്കും കേന്ദ്രസര്‍ക്കാരിനും വേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതുകൊണ്ടൊന്നും ഞങ്ങളുടെ വോട്ടൊന്നും മാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കൊടകര കുഴല്‍പ്പണ കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇഡിയെന്നും കൈക്കൂലി ചോദിച്ചുവാങ്ങി മുന്നോട്ടുപോകുന്നവരാണ് അവരെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകളാണെന്ന് ലോക്സഭയിലും രാജ്യസഭയിലും മന്ത്രി പറഞ്ഞ കണക്കുണ്ട്. എന്നാല്‍, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍ മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

രാഷ്ട്രീയപ്രേരിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ ഒരു തെളിവുമില്ലാതെ കേസുണ്ടാക്കുന്നു. സിപിഎമ്മിനെതിരേയും ഇടതുമുന്നണിക്കെതിരേയും ശക്തമായ കള്ളക്കഥ തയ്യാറാക്കി ഇഡി കേസ് കൈകാര്യംചെയ്യുന്നു. കരുവന്നൂര്‍ കേസില്‍ തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും സിപിഎം വെറുതേവിട്ടിട്ടില്ല. എന്നാല്‍, ഇത് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെയ്ക്കാനായി പാര്‍ട്ടിയെ പ്രതിയാക്കുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരായിരുന്ന മൂന്നുനേതാക്കളെയും പ്രതിയാക്കി. ഇങ്ങനെ ഓരോരോ ഇല്ലാക്കഥ പറഞ്ഞ് എല്‍ഡിഎഫിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. ജനകീയമായ അതിശക്തമായ പിന്തുണയോടെ കേസിനെ രാഷ്ട്രീയമായിട്ടും നിയമപരമായും നേരിടും.

കള്ളത്തരം പ്രചരിപ്പിക്കുകയും കള്ളത്തരത്തെ അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീകരിക്കുകയുംചെയ്യുന്ന ഏജന്‍സിയാണ് ഇഡിയെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.് എല്ലാവര്‍ക്കും പകല്‍വെളിച്ചം പോലെ ഇഡിയുടെ കാര്യം അറിയാം. ഇത് ജനങ്ങളുടെ മുന്നില്‍ കൃത്യമായി തുറന്നുപറഞ്ഞ് മുന്നോട്ടുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സിപിഎമ്മിനെയും പാര്‍ട്ടിയുടെ മൂന്നു മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്തിമ കുറ്റപത്രം. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, എം എം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എംപി എന്നിവരുള്‍പ്പെടെ 27 പേരെ പുതുതായി പ്രതി ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മല്‍ കുമാര്‍ മോഷ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 83 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഇതിന് പിന്നാലെയാണ് ഇഡിയുടേത് രാഷ്ട്രീയപ്രേരിത നീക്കമാണെമന്ന് എംവി ഗോവിന്ദന്‍ പറഞ്ഞത്.

Read more

ഇഡി ഒരു അന്വേഷണത്തിലും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഇഡിയുടെ കണ്ടെത്തല്‍ ആരാണ് ഇവിടെ അംഗീകരിക്കുന്നതെന്നും അവര്‍ ശുദ്ധ അസംബന്ധം പറയുന്നുവെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. അത് ന്യായീകരിക്കാന്‍ കുറേ മാധ്യമങ്ങളുണ്ടെന്നും ഇതുകൊണ്ട് ഒരു പ്രത്യാഘാതങ്ങളും ഉണ്ടാകില്ല സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂര്‍ തിരഞ്ഞെടുപ്പിനെ ഇതൊന്നും ഒരു തരത്തിലും ബാധിക്കില്ലെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫിന് യാതൊരു കുഴപ്പവുമില്ലെന്നും ഒരാഴ്ച കൊണ്ട് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് കഴിഞ്ഞദിവസം തന്നെ പറഞ്ഞതാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഒരാഴ്ചയാണ് ഞങ്ങളുടെ സമയം. യുഡിഎഫ് ഇപ്പോഴേ പ്രതിസന്ധിയിലാണ്. പിവി അന്‍വര്‍ ഒറ്റുകാരനെപ്പോലെ പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്നും അയാള്‍ പറയുന്നതൊന്നും ഗൗരവത്തോടെ കാണുന്നില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി പറഞ്ഞു. അന്‍വറിന്റെ സിപിഎം-ബിജെപി ബന്ധമെന്ന ആരോപണമൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.