ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. ജൂൺ 3,4 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്. അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര സഹായത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും മുഖ്യമന്ത്രി സംസാരിക്കും.
ദേശീയ പാത നിർമാണത്തിലെ പാകപ്പിഴകൾ വലിയ രാഷ്ട്രീയ ചർച്ചകൾക് ഇടം പിടിച്ച സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്‌ചയ്‌ക്കായി മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ നിര്‍മാണ കമ്പനിയായ കെഎൻആര്‍സി വീഴ്ച സമ്മതിച്ചിരുന്നു. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആര്‍ കണ്‍സ്ട്രക്ഷൻസ് അധികൃതര്‍ സമ്മതിച്ചു.
ദേശീയപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഞങ്ങളാണ് റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് നേരത്തെ ദേശീയപാത അതോറിറ്റി പറഞ്ഞതായും ഇപ്പോഴും അതെ ആത്മവിശ്വാസം ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അതേസമയം, കൂരിയാട് പരിശോധന നടത്തിയ വിദഗ്ധസംഘം ദേശീയപാത അതോറിറ്റിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.