'മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലീം തീവ്രവാദികളെ ഭയന്നാവാം'; പിണറായി വിജയനെ വിമർശിച്ച് ദീപികയിൽ ലേഖനം

പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിൻറെ നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിൽ  മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക ദിനപത്രം. മുഖ്യമന്ത്രിയ്ക്ക്  അജ്ഞതയാണെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടിലാണ്  ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദം അവസാനിപ്പിക്കാന്‍ സഭ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ലേഖനവും ഇതേ വിഷയത്തിലെ മുഖപ്രസംഗവും.

ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ല. മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി കൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.ടി.തോമസ് എം.എല്‍.എ എന്നിവര്‍ക്കും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്. ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി.തോമസും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും ലേഖനത്തില്‍ പറയുന്നു. കേരള കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മുന്നണിയുടെ അഭിപ്രായമാകണം സതീശന്‍ പറയേണ്ടത്. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിക്കുകയാണ് ലേഖനം.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണം.’നാര്‍ക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്. അതിനെതിരെ സര്‍ക്കാര്‍ ബോധവാന്‍മാരാണ്,’ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.