ഷൈബിന്റെ വലംകയ്യായി പ്രവര്‍ത്തിച്ചത് റിട്ട. എസ്.ഐ സുന്ദരന്‍'; വെളിപ്പെടുത്തലുകളുമായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദീപേഷിന്റെ കുടുംബവും സുഹൃത്തുക്കളും

വൈദ്യന്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിന്‍ അഷ്റഫിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചത് റിട്ട. എസ്. ഐ സുന്ദരനാണെന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദീപേഷിന്റെ കുടുംബം. ദീപേഷിനെ കെട്ടിത്തൂക്കി മര്‍ദിച്ച കേസില്‍ ഷൈബിനായി ഇടപെടലുകള്‍ നടത്തിയത് ് എസ്. ഐ സുന്ദരനാണെന്നും കുടുംബം ആരോപിച്ചു. വൈദ്യന്‍ കൊലക്കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച സുന്ദരന്‍ ഇപ്പോള്‍ ഒളിവിലാണ്.

ഭര്‍ത്താവിനെ ഷൈബിന്‍ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യ പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാന്‍ സാധിച്ചില്ല.. ഏറ്റവും നന്നായി നീന്താനറിയാവുന്ന ദീപേഷ് ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ജിസ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് മാര്‍ച്ച് നാലിനാണ് ദീപേഷ് കര്‍ണാടകയിലെ കുട്ടയില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതിന്റെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീപേഷും ഷൈബിനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഷൈബിന്‍ ദീപേഷിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി ഒഴിഞ്ഞ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചിരുന്നു.

പിന്നീട് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് ദീപേഷ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. കേസ് നേരത്തെ ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ എസ് ഐ ശ്രമിച്ചെന്നും ജിസാ പി ജോസ് ആരോപിച്ചു. മുന്‍പ് ദീപേഷിന്റെ ടീം ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത വടംവലി ടീമിനെ തോല്‍പ്പിച്ചതിന്റെ പ്രതികാരമായാണ് ദീപേഷിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് എന്നും ആരോപിച്ചു.