'പരാതി നൽകിയത് മുറിവുകൾ കണ്ട്, മകൾ മൊഴിമാറ്റി പറഞ്ഞത് സമ്മർദ്ദം കാരണം'; പന്തീരാങ്കാവ് കേസിൽ യുവതിയുടെ പിതാവ്

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ മകൾ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛൻ രം​ഗത്ത്. മകളുടെ ശരീരത്തിലെ മുറിപ്പാടുകൾ കണ്ടിട്ടാണ് പരാതി നൽകിയതെന്നും മകൾ മൊഴിമാറ്റി പറഞ്ഞത് സമ്മർദ്ദം കാരണമാണെന്നും പിതാവ് പറഞ്ഞു. മകളെ കൃത്യമായറിയാം. രക്ഷപ്പെടാൻ പ്രതി രാഹുൽ ഒരുക്കിയ കെണിയാണിതെന്നും പിതാവ് പറഞ്ഞു.

തന്റെ മകൾ മിസ്സിംഗ്‌ ആണെന്നറിഞ്ഞത് ഇന്നലെയാണെന്നും പിതാവ് പറഞ്ഞു പറഞ്ഞു. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോൾ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും പിതാവ് പറഞ്ഞു. മകൾ രാഹുലിന്റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും പിതാവ് ആരോപിച്ചു.

മകൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ അവൾക്ക് പേടിയുണ്ടായിരുന്നു. അല്ലാതെ പരാതി നൽകാൻ ആവശ്യപ്പെട്ട് ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അവൾ എന്റെ പൊന്നുമകളാണ്. അവളെ ഇപ്പോഴും സ്നേഹിക്കുന്നു. അവളുടെ അഭിപ്രായം പറയട്ടേ, എന്നിട്ട് കേസിന്റെ കാര്യം തീരുമാനിക്കുമെന്നും പിതാവ് പറഞ്ഞു.

ഇന്നലെയാണ് കേസിലെ മൊഴി മാറ്റി യുവതി രംഗത്തെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള ആരോപണങ്ങൾ തള്ളിയ യുവതി, താൻ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുൽ നിരപരാധിയാണെന്നുമാണ് യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്.

രക്ഷിതാക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്ന് യുവതി പറയുമ്പോൾ മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി മൊഴിമാറ്റി. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്. തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യമെന്നും യുവതി നേരിട്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു.