'മരട് ഫ്‌ളാറ്റിന് സമീപമുള്ള വീടുകൾക്ക് വിള്ളലുണ്ടായത് കാലപ്പഴക്കം കാരണം'; പൊളിക്കൽ നടപടികളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് സർവാതെ

മരടിലെ ഫ്‌ളാറ്റുകൾക്ക് സമീപമുള്ള വീടുകൾക്ക് വിള്ളലുണ്ടായത് പൊളിക്കൽ നടപടിയെ തുടർന്നല്ലെന്ന് രാജ്യത്തെ പ്രമുഖ നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ്ബി സർവാതെ. കാലപ്പഴക്കം മൂലമുള്ള സ്വാഭാവിക പ്രതിഭാസമാണ് വീടുകളിലുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതു മൂലം സമീപത്തെ പാർപ്പിടങ്ങൾക്കും കെട്ടിടങ്ങൾക്കും കാര്യമായ ആഘാതമുണ്ടാകില്ലെന്നാണ്  സർവാതെ പറയുന്നത്. തന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ മരടിൽ അപകട സാദ്ധ്യത കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമീപവാസികളുടെ ഭയം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വീടുകളിലുണ്ടായ വിള്ളലുകളും പൊളിക്കൽ നടപടികളുമായി  കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി പുല്ലേപ്പടിയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എന്‍ജിനീയേഴസ് ഇന്ത്യ, കൊച്ചി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ”നിയന്ത്രിത സ്ഫോടനം” എന്ന വിഷയത്തിൽ നടത്തിയ സാങ്കേതിക അവതരണത്തിൽ ദൃശ്യങ്ങൾ സഹിതം നിയന്ത്രിത സ്ഫോടനം സർവാത്തെ വിശദീകരിച്ചു. കോൺക്രീറ്റ് അവശിഷ്ടങ്ങൾ 8 – 10 ദിവസങ്ങൾക്കുള്ളിൽ നിർമാർജ്ജനം ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.