മിഷോങ് ചുഴലിക്കാറ്റ്‌;അതിശക്ത മഴക്കുള്ള സാധ്യത, തമിഴ്നാട്ടിൽ സ്കൂളുകൾക്ക് അവധി, കേരളത്തിലും മഴ ശക്തമായേക്കും

തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊട്ടേക്കുമെന്ന് മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.ഇതിനൊപ്പം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റ് ചെന്നൈ അടക്കമുള്ള ജില്ലകളെ സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇത് മുൻനിർത്തി ചെന്നൈ ഉൾപ്പെടെ 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തെക്കു കിഴക്കൻ – തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.അതിതീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിയിപ്പിൽ പറയുന്നു. അങ്ങനെ വന്നാൽ മഴ ശക്തമാകും.

കാലാവസ്ഥ അറിയിപ്പ്

കേരളത്തിൽ അടുത്ത 2 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത.
തെക്കു കിഴക്കൻ – തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്ന തീവ്ര ന്യൂനമർദ്ദം (Depression) പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression). അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ചു തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റാകാൻ (Cyclonic Storm) സാധ്യത. തുടർന്ന് വടക്കു ദിശയിൽ ഏതാണ്ട് തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നെലൂറിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ 5 നു രാവിലെ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 02-12-2023 (ഇന്ന് ) രാത്രി 11.30 വരെ 0.4 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.