മാധ്യമ പ്രവർത്തകർക്ക് എതിരെയുള്ള സൈബർ അതിക്രമങ്ങൾ; പരാതികൾ സൈബർ ഡോം അന്വേഷിക്കും

മാധ്യമ പ്രവർത്തകർക്ക് എതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി കേരള പൊലീസ് അറിയിച്ചു. പത്രപ്രവ‍ർത്തക യൂണിയനും മാധ്യമ പ്രവർത്തകരും ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

മാധ്യമ പ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തി സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നതിന് എതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തുന്ന സൈബര്‍ പോരാളികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

ഭരണാധികാരികള്‍ മാറി വരികയും കാലികമായി സജീവമായി നില്‍ക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രമാണ്. ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ വരുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ സൈബര്‍ പോരാളികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല എന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. ഇത് മാധ്യമപ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലേക്ക് മാറി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ആരോഗ്യപരമായ സംവാദം നടക്കട്ടെ എന്നുള്ളത് മാത്രമാണ് ഇക്കാര്യത്തില്‍ പറയാനുള്ളൂ. അനാരോഗ്യപരമായ രീതിയിലേക്ക് സംവാദം പോകരുത് എന്നും അദ്ദേഹം പറഞ്ഞു.