കത്തിയും വിശ്വസിക്കാനാവാതെ കസ്റ്റംസ്; കരിപ്പൂരില്‍ ഹൈടെക് സ്വര്‍ണ്ണക്കടത്ത് തുടര്‍ക്കഥ

സ്വര്‍ണ്ണ കടത്തുകാരുടെ പ്രിയ വിമാനത്താവളമായി കരുപ്പൂര്‍ മാറുന്നു. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടുന്നത് നിത്യ സംഭവമായിരിക്കുകയാണ്. യുവതി ഉള്‍പ്പെടെ നാല് യാത്രക്കാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ്.

കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് പുലര്‍ച്ചെയും നടത്തിയ പരിശോധനയിലാണ് 2.3 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. വയനാട് വൈത്തിര സ്വദേശി കുതിര കുളമ്പില്‍ റിയാസ്, കണ്ണമംഗലം സ്വദേശി തയ്യില്‍ സൈനുല്‍ ആബിദ്, കര്‍ണ്ണാടകയിലെ കൊനാജ് സ്വദേശി അബ്ദുല്‍ ഷഹദ്, കോഴിക്കോട് സ്വദേശി കക്കുഴിയില്‍ പുരയില്‍ ഷംന എന്നിവരാണ് സ്വര്‍ണ്ണം കടത്തിയ കേസില്‍ പിടിയിലായത്.

ഒരു കിലോ 160 ഗ്രാം സ്വര്‍ണ്ണമാണ് ദുബായില്‍ നിന്നെത്തിയ ഷംനയില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്. നാല് കാപ്‌സ്യൂളുകളായി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഷംന സ്വര്‍ണ്ണം കടത്തിയത്. ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച 282 ഗ്രാം സ്വര്‍ണ്ണമാണ് സൈനുല്‍ ആബിദില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയത്. അടിവസ്ത്രത്തിന്റേയും ജീന്‍സിന്റേയും ഇലാസ്റ്റിക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു റിയാസില്‍ നിന്നും 331 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. അതേ സമയം വ്യത്യസ്തമായ രീതിയിലാണ് കൊനാജ് സ്വദേശിയായ അബ്ദുള്‍ ഷഹദ് 579 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. കത്തിയുടെ രൂപത്തില്‍ ആണ് അബ്ദുള്‍ ഷഹദ് സ്വര്‍ണ്ണവുമായെത്തിയത്.