'പത്ത് വയസുകാരിയോട് കാണിച്ചത് കൊടും ക്രൂരത'; തോളെല്ലും കൈയും ഒടിച്ചു, വസ്ത്രം മടക്കി വയ്ക്കാൻ വൈകിയതിന് പിതാവിന്റെ മർദ്ദനം

വസ്ത്രം മടക്കിവെയ്ക്കാൻ വൈകിയെന്നാരോപിച്ച് കൊല്ലത്ത് പത്ത് വയസ്സുകാരിയെ പിതാവ് മർദിച്ചത് അതി ക്രൂരമായി. മർദനത്തിൽ കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ട്. കഴുത്തിൻ്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലിൽ ഇടിച്ചുവെന്നും തോളിൽ ചവിട്ടിയെന്നും പത്ത് വയസുകാരി പറഞ്ഞു.

കൊല്ലം കുണ്ടറയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് കുട്ടിയുടെ പിതാവ് ഷിബു പത്ത് വയസുകാരിയെ ക്രൂരമായി മർദിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി ഇയാൾ മദ്യപിക്കുന്നതിനിടെ, കട്ടിലിൽ കിടന്നിരുന്ന തുണി മടക്കിവെയ്ക്കാൻ മകളോട് ആവശ്യപ്പെട്ടു. തുണിമടക്കിവെയ്ക്കാൻ വൈകിയെന്ന് പറഞ്ഞായിരുന്നു ക്രൂരമർദനം.

പത്ത് വയസുകാരിയുടെ അമ്മ അമ്മ ജോലിയ്ക്ക് പോയ സമയത്താണ് ഷിബു സ്വന്തം കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി വീണ് പരിക്കേറ്റതെന്നാണ് ഷിബു തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിൽ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അച്ഛനാണ് തന്നെ മർദിച്ചതാണെന്ന് കുട്ടി പറയുന്നത്.

അതേസമയം കേരളപുരം സ്വദേശിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിബു. ആ കേസിലെ ഏക ദൃസാക്ഷിയാണ് പത്തുവയസുകാരി. അതിന്റെ വൈരാഗ്യമാണോ മർദനത്തിന് കാരണമെന്ന് പോലീസ് പരിശോധിക്കുകയാണ്.

Read more