തണ്ണീർ കൊമ്പൻ ചരിഞ്ഞതിൽ വനം വകുപ്പിനെതിരെ വിമർശനം; പരാതി നൽകി എലിഫൻ്റ് ലവേഴ്സ് ഫോറം

മാനന്തവാടിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരെ വിമർശനമുയരുന്നു. സംഭവത്തിൽ എലിഫൻ്റ് ലവേഴ്സ് ഫോറം പരാതി നൽകി. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാതെ മയക്കുവെടി വെച്ചത് ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് എലിഫൻ്റ് ലവേഴ്സ് ഫോറം ആരോപിച്ചു.

വെടിവെച്ച ശേഷം ആനയുടെ രക്തസമ്മർദ്ദം കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചില്ല. കറുത്ത തുണികൊണ്ട് മുഖം മറക്കാതിരുന്നതും ആനയുടെ ശരീരത്തിൽ വെള്ളം നനക്കാതിരുന്നതും ആനയുടെ രക്തസമ്മർദ്ദം വർധിപ്പിച്ചു. കൃത്യമായ നിരീക്ഷണത്തിന് ശേഷമല്ല തണ്ണീർക്കൊമ്പനെ മയക്കുവെടിവെച്ചതെന്നും പരാതിയിൽ പറയുന്നു. പിഴവ് സംഭവിച്ച ഉദ്യോസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും ഫോറം, ചെന്നൈയിലെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.

തണ്ണീർ കൊമ്പന്റെ സാന്നിധ്യം ജനവാസ മേഖലയിൽ ഉണ്ടെന്ന് വനം വകുപ്പിന് വിവരം ലഭിച്ചിട്ടും ആന മാനന്തവാടി നഗര മധ്യത്തിലെത്തിയത് വനം വകുപ്പിന്റെ വീഴ്ചയാണെന്നും ആരോപണമുണ്ട്. തലേന്ന് രാത്രി മാനന്തവാടി ചിറക്കരയിൽ ആനയെ നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ആനയെ കാടുകയറ്റിയില്ലെന്നും ആരോപണമുണ്ട്. വനപാലകർ ആനയെ കാട് കയറ്റാതെ റോഡിലൂടെ ഓടിച്ച് അടുത്ത സ്റ്റേഷൻ പരിധിയിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.