സുകുമാര കുറുപ്പിനെ തേടി ക്രൈംബ്രാഞ്ച്; അന്വേഷണം ഹരിദ്വാറിലേക്ക്

സുകുമാര കുറുപ്പിനെ കണ്ടതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് നീളുകയാണ്. ഹരിദ്വാര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ പുറപ്പെടും. പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ വെട്ടിപ്പുറം സ്വദേശി റെന്‍സി ഇസ്മയിലാണ് സുകുമാര കുറുപ്പിനെ കണ്ടെന്ന സംശയവുമായി രംഗത്തെത്തിയത്. ഇദ്ദേഹം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വീണ്ടും തുടങ്ങിയത്.

കാഷായ വേഷവും രുദ്രാക്ഷമാലയും ധരിച്ച് നരച്ച താടിയുമായി അടുത്തിടെ ട്രാവല്‍ ബ്ലോഗില്‍ കണ്ട സ്വാമി സുകുമാര കുറുപ്പ് തന്നെയെന്ന് റെന്‍സി ഇസ്മയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ വിവരങ്ങള്‍ കൈമാറിക്കൊണ്ട് റെന്‍സി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും സി. ഐ. ന്യൂമാന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഇദ്ദേഹത്തിന്റെ മൊഴിയെടുത്തു. കുറുപ്പിന്റെ അയല്‍വാസിയും ചിത്രം കണ്ട് കുറുപ്പ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ മുമ്പ് അധ്യാപകനായിരുന്ന റെന്‍സി അവിടെ ആശ്രമ അന്തേവാസിയായ ശങ്കരഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. ശേഷം പത്രങ്ങളില്‍ സുകുമാര കുറുപ്പിന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് അന്ന് കണ്ടത് കുറുപ്പ് ആണെന്ന സംശയം ഉടലെടുത്തത്.

ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും കാര്യമായ നടപടികളുണ്ടായില്ലെന്ന് റെന്‍സി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോഗ് കണ്ടതോടെ റെന്‍സി വീണ്ടും സംശയം ഉന്നയിച്ച് പരാതി നല്‍കുകയായിരുന്നു. സ്വാമി അറബിയടക്കം വിവിധ ഭാഷകള്‍ നന്നായി സംസാരിച്ചിരുന്നതായി റെന്‍സി പറഞ്ഞു.

ചാക്കോ വധക്കേസിലെ പിടികിട്ടാപുള്ളിയാണ് സുകുമാര കുറുപ്പ്. 1984 ജനുവരി 21ന് മാവേലിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.