എ.കെ.ജി സെന്ററിലെത്തി പരിശോധന നടത്തി ക്രൈംബ്രാഞ്ച്; അന്വേഷണം ആരംഭിച്ചു

എകെജി സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.

ആക്രമണം നടന്ന് ഒരുമാസം പിന്നിടുമ്പോഴാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതുവരെ കേസന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമാണ്. കഴിഞ്ഞ മാസം 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചത്. പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എല്‍.എക്‌സ് സ്‌കൂട്ടറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എകെജി സെന്ററിന് കല്ലെറിയുമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചു.

അതേസമയം അന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരും എന്നതിനാലാണ് പ്രതികളെ പിടികൂടാത്തതെന്നും അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം തടഞ്ഞുവെന്നും പ്രതിപക്ഷം ആരോപിച്ചു.