'ശരിപക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലായിരുന്നു നവാസ്' ;കാണാതായ സി.ഐയെ കുറിച്ച് സഹപ്രവര്‍ത്തകന്റെ കുറിപ്പ്

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് ബിജു പ്രതികരിച്ചിരിക്കുന്നത്. സ്വന്തം ശരിപക്ഷങ്ങളില്‍ ഉറച്ചു നിന്ന നവാസ് വലിയ മാനസിക സംഘര്‍ഷങ്ങളിലായിരുന്നുവെങ്കിലും അതിലൊന്നും തളരുന്ന പ്രകൃതക്കാരനല്ല നവാസെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

“കരുത്തനും ധീരനും സത്യസന്ധനുമായ മികച്ച പൊലീസ് ഓഫീസറാണ് നവാസ് സര്‍. അതുകൊണ്ട് ഈ സംഭവം ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.ആര്‍.ബിജുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയരേ,
ഇന്നലെയും ഇന്നുമായി നടക്കുന്ന ഒരു പ്രധാന ചര്‍ച്ച എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഐപി ആന്‍ഡ് എസ്എച്ച്ഒ ആയിരുന്ന നവാസ് സാറിന്റെ തിരോധാനമാണ്. അദ്ദേഹത്തെ അടുത്തറിയുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ. അദ്ദേഹം ഒരു ഭീരുവല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍പെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും നീതിയുടെയും സത്യസന്ധതയുടേയും അര്‍പ്പണബോധത്തിന്റെയും ആള്‍രൂപമാണ്.

കാണാതായ എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസ് പണം പിന്‍വലിച്ചത് തേവര എ.ടി.എം വഴി

തൊട്ടുതീണ്ടിയിട്ടില്ലാത്ത സത്യസന്ധതയുടെ ആള്‍രൂപമാണ്.
കഴിഞ്ഞ ദിവസം എറണാകുളം എസിപിയുമായി ഉണ്ടായതായി പറയുന്ന കാരണങ്ങള്‍ മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നും ഞാന്‍ കരുതുന്നില്ല. അതും ഒരു കാരണമാണ് എന്നുമാത്രം. ഭര്‍ത്താവ് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അറിയാവുന്ന ആളെന്ന നിലയിലാകാം ആശങ്കയോടെ ഭാര്യ അദ്ദേഹത്തെ കാണാനില്ല എന്നു പരാതി നല്‍കിയത്.

എന്നാലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. നവാസ് സാറിനെ പോലെ സത്യസന്ധരും, മികവുറ്റവരുമായ നിരവധി നവാസുമാര്‍ കേരള പൊലീസില്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഉള്ള നവാസുമാരെപോലും മാനസികമായി തകര്‍ക്കുന്ന ചില ശരികേടുകള്‍ പൊലീസിനുള്ളില്‍ ഇന്നും നിലനില്‍ക്കുന്നു എന്ന് ഈ സംഭവം വിളിച്ചു പറയുന്നു.

ഇത് ഗൗരവമായി കാണുകതന്നെ ചെയ്യും. നവാസ് സാര്‍ തിരിച്ചെത്തിയാലും ഈ സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി, ഉചിതമായ നടപടികള്‍ ഉണ്ടാകേണ്ടതാണ്. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടനാപരമായി ഏറ്റെടുക്കും. നവാസ് സാര്‍ തിരിച്ചെത്തും. പക്ഷേ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. നവാസ് സാറിനെ അറിയാത്തവര്‍ ഒരു പക്ഷേ അദ്ദേഹം വെറുമൊരു ദുര്‍ബലനാണ് എന്ന് കരുതുന്നുണ്ടാകാം.