കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയം; കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പില്‍ ആകെ വോട്ട് ചെയ്തത് 3000-ഓളം പേര്‍ മാത്രം

കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടന്ന കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. മുഴുവന്‍ സീറ്റുകളും എല്‍ഡിഎഫ് നേടി. ആകെയുള്ള 13 സീറ്റില്‍ 11 സീറ്റുകളിലാണ് മത്സരം നടന്നത്. രണ്ടു സീറ്റില്‍ നേരത്തെ സിപിഎം. സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുണ്ടായിരുന്നത്.

മാടായിക്കോണം ടി.കെ. ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു വോട്ടെടുപ്പ്. തുടര്‍ന്നാണ് ഫലം പ്രഖ്യാപിച്ചത്. പത്ത് വര്‍ഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊത്തമുള്ള 15,000 അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സി.പി.എം. അനുഭാവികളാണ്. എന്നാല്‍, 2016-ല്‍ നടന്ന അവസാന തിരഞ്ഞെടുപ്പില്‍ 6,000 പേരാണ് വോട്ടുചെയ്തതെങ്കില്‍ ഇക്കുറി മൂവായിരത്തോളം പേര്‍ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്.

Read more

കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്ക് 2020 മുതല്‍ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നല്‍കി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.