പാവങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് വിളിച്ച് അപഹസിക്കരുത്; ഏത് രാഷ്ട്രീയ നേതാവായാലും അംഗീകരിക്കാനാകില്ല; കെസി വേണുഗോപാല്‍ മാപ്പ് പറയണമെന്ന് സിപിഎം

കേരളത്തിലെ 62 ലക്ഷം കുടുംബങ്ങളുടെ നിത്യവൃത്തിക്ക് ഏറ്റവും സഹായകമായി സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷനെ കൈക്കൂലിയെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രസ്താവന പിന്‍വലിച്ച് കേരളത്തോട് മാപ്പ് പറയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ വേണുഗോപാല്‍ തയ്യാറാകണം.

ഒമ്പതു വര്‍ഷത്തിനിടെ 72,000 കോടി രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ മാത്രം മാറ്റിവച്ച സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. കേന്ദ്ര ഉപരോധം മൂലമുള്ള എല്ലാ ഞെരുക്കങ്ങള്‍ക്കിടയിലും പാവങ്ങളുടെ വീടുകളിലേക്ക് പെന്‍ഷന്‍ എത്തിക്കാനാണ് എല്ലാ കാലത്തും സര്‍ക്കാര്‍ ശ്രമിച്ചത്. നിവൃത്തികേട് കൊണ്ട് ചില മാസങ്ങളില്‍ പെന്‍ഷന്‍ വൈകിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ കേരളം മറന്നിട്ടില്ല.

കേരളത്തിന് അര്‍ഹമായ വിഹിതം തടഞ്ഞതും കിഫ്ബിയടക്കം പദ്ധതികളെ സംസ്ഥാന വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തിയതും ഉള്‍പ്പെടെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കളോ പ്രതിപക്ഷമോ കേന്ദ്രത്തിനെതിരെ പ്രതികരിച്ചില്ല. കേരളം ഞെരുങ്ങട്ടെയെന്ന നിലപാടിലായിരുന്നു അവര്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിച്ചും പദ്ധതികള്‍ പുനക്രമീകരിച്ചും സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനും, ക്ഷേമപെന്‍ഷന്‍ കുടിശിക സഹിതം എല്ലാമാസവും കൃത്യമായി വിതരണം ചെയ്യാനുമാണ് ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ മുണ്ട് മുറുക്കിയുടുക്കണമെന്ന മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന ജനം മറന്നിട്ടില്ല. 600 രൂപ മാത്രം പെഷനുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്ത് ഒരു രൂപ പോലും വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല, 18 മാസം കുടിശ്ശികയിടുകയാണ് ചെയ്തത്.

യുഡിഎഫ് ഭരണകാലത്തെ ദുരിതം തന്നെയാണ് കേരളത്തില്‍ വേണ്ടതെന്നാണോ വേണുഗോപാല്‍ പറയുന്നത് ?. 2011-16 ലെ ഒരു പൈസയും വിതണം ചെയ്യാത്ത ദുരിതകാലം യുഡിഎഫിനെ വേട്ടയാടുന്നുണ്ടാകും. അക്കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ 34.43 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷനായി ചിലവഴിച്ചത് 9,311 കോടിയാണെങ്കില്‍ 62 ലക്ഷം പേര്‍ക്കായി 72,000 കോടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ക്ഷേമപെന്‍ഷന് മാത്രമായി 40,000 കോടിയിലധികം ചിലവഴിച്ചു.

ക്ഷേമ പെന്‍ഷനുകളുടെ ചരിത്രമെടുത്താലും ഇടത് സര്‍ക്കാരുകളുടെ പങ്ക് ആര്‍ക്കും തള്ളാനാകില്ല. 1980 ലെ നായനാര്‍ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അത് പരിഷ്‌കരിച്ചത് 1987 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. 2016 ല്‍ 600 രൂപയായിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ 1600 ല്‍ എത്തി നില്‍ക്കുന്നു.

ക്ഷേമവും വികസനവും എല്‍ഡിഎഫ് പ്രഖ്യാപിച്ച രീതിയില്‍ നടക്കുന്നുവെന്നതാണ് കോണ്‍ഗ്രസ് നേതാക്കളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് വ്യക്തം. പെന്‍ഷന്‍ കൃത്യമായി കിട്ടുന്നതിന്റേയും കണ്‍മുന്നില്‍ കാണുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടേയും പ്രതികരണങ്ങള്‍ സ്വാഭാവികമായും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് യുഡിഎഫ് ഭയപ്പെടുന്നുവെന്നാണ് കെ സി വേണുഗോപാലിന്റെ പ്രസ്താവന തെളിയിക്കുന്നത്. തോല്‍വിയും ജയവും മറ്റും തിരഞ്ഞെടുപ്പുകളില്‍ സ്വഭാവികമാണ്. അതിന്റെ പേരില്‍ പാവങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് വിളിച്ച് അപഹസിക്കുന്നത് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായാലും അംഗീകരിക്കാനാകില്ല. അത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്. തക്കതായ മറുപടി ജനം നല്‍കും.