എസ്ഡിപിഐയുടെ പിന്തുണ കോൺഗ്രസിനെതിരെ ആയുധമാക്കാൻ സിപിഎമ്മും ബിജെപിയും; 2019ന് സമാനമായ തരംഗം കേരളത്തിൽ ഇല്ലെന്ന് കോൺഗ്രസ്

എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് സിപിഎമ്മും ബിജെപിയും. കോൺഗ്രസിനുള്ള എസ്ഡിപിഐ പിന്തുണ നാടിനെ ആപത്തിലാക്കുന്ന തീരുമാനമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതേസമയം എസ്ഡിപിഐ പ്രതിലോമ സംഘടനയാണെന്നാണ് സിപിഎം ആരോപണം.

എസ്ഡിപിഐ പ്രതിലോമ സംഘടനയാണെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ കുറ്റപ്പെടുത്തി. എസ്ഡിപിഐയുടെ പിന്തുണ അറിയിച്ച് പ്രഖ്യാപനം വന്നതിൽ വിമർശനം കടുക്കുമ്പോൾ എസ്ഡിപിഐ പിന്തുണ തള്ളിപ്പറയാനുള്ള ധൈര്യം കോൺഗ്രസ് കാണിക്കുന്നില്ല. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും വോട്ട് ചെയ്യുന്നത് വ്യക്തികളാണെന്ന ന്യായമാണ് വിഡി സതീശൻ നിരത്തുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

എസ്ഡിപിഐ എന്നാൽ നിരോധിക്കപ്പെട്ട പിഎഫ്ഐ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന പോപുലര്‍ ഫ്രണ്ട് തീരുമാനം നാടിനെ ആപത്തിലാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മതഭീകരവാദ സംഘടനയുടെ പിന്തുണ വേണ്ടെന്നു പറയാനുള്ള ആർജ്ജവം എന്തുകൊണ്ടാണ് കോൺഗ്രസിന് ഇല്ലാതെ പോയതെന്ന് സുരേന്ദ്രൻ ചോദിച്ചു. മുസ്ലിം ലീഗുമായിട്ടുള്ള സഖ്യം തന്നെ ദേശീയതലത്തിൽ കോൺഗ്രസിന് വിനയായിരിക്കുകയാണ്. എസ്‌ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം 2019ന് സമാനമായ തരംഗം കേരളത്തിൽ ഇല്ലെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പൊന്നാനിയും കണ്ണൂരും പാലക്കാടും അടക്കം പല മണ്ഡലങ്ങളിലും എസ്ഡിപിഐ വോട്ടുകൾ നിർണ്ണായകമാകും. പൊന്നാനിയിയിൽ എസ്ഡിപിഐക്ക് 18000ത്തിലധികം വോട്ടുകളുണ്ട്. കണ്ണൂരിൽ 8000ത്തോളം വോട്ടുകളും. വിഷയത്തിൽ പ്രതികരണവുമായി യുഡിഎഫ് നേരത്തെ രംഗത്തെത്തിയിരുന്നു. വോട്ട് ചെയ്യുന്നത് വ്യക്തികളെന്നാണ് കോൺഗ്രസ് വാദം.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്നലെയാണ് എസ്ഡിപിഐ രംഗത്തെത്തിയത്. സിഎഎ പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിൻ്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാൻ എസ്ഡിപിഐ തീരുമാനിച്ചതെന്നായിരുന്നു വിശദീകരണം.