കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന സിപിഎം നിലപാട് അന്ധമായ കോൺഗ്രസ് വിരോധം: ഇ.ടി മുഹമ്മദ് ബഷീർ

കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന സിപിഎം നിലപാടിനെ വിമർശിച്ച് ഇ.ടി മുഹമ്മദ് ബഷീർ. സിപിഎം ഏത് കാലത്തും ബിജെപിക്ക് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. യോജിച്ച രാഷ്ട്രീയ ധരണി ഉണ്ടാക്കുന്നതിന് പകരം നിക്ഷേധാത്മക സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാൽ അത് സിപിഎമ്മിന്റെ അന്ധമായ കോൺഗ്രസ് വിരോധം കാരണമാണെന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇതേ നിലപാട് ആവർത്തിക്കുകയാണ് സിപിഎം. കോൺഗ്രസ്സിനെ മുന്നിൽ നിർത്തി എല്ലാ പാർട്ടികളും കൂടി ചേർന്ന് കൊണ്ട് ബിജെപിക്കെതിരായി വരുന്നതിന് പകരം പ്രതിപക്ഷത്തിന്റെ യോജിപ്പിനെ തന്നെ ശിഥിലമാക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവന തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അബ്ദു സമദ് പൂക്കോട്ടൂർ കമ്മ്യൂണിസ്റ്റ് അനുകൂല നിലപാട് സ്വീകരിച്ചു എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും കമ്മ്യൂണിസ്റ്റ് അനുകൂലമാകാറില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വിശദീകരിച്ചു.

ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരു സഖ്യം വേണ്ടതില്ലെന്ന നിലപാട് സിപിഎം കൈകൊണ്ടിരുന്നു. ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. അതേസമയം കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ദേശീയ തലത്തിൽ ബി ജെ പിക്ക് എതിരായി ഒരു ബദൽ രൂപീകരിക്കാൻ ആകില്ലെന്നാണ് ബംഗാൾ ഘടകം അഭിപ്രായപ്പെട്ടത്.