പിണറായിസത്തിനെതിരെ പോരാടുമെന്ന് പി വി അൻവർ. ചാണകം സഞ്ചിയിലാക്കി നടക്കുന്ന ആർഎസ് എസിന്റെ നിലവാരത്തിലേക്ക് സിപിഐഎം എത്തിയെന്ന് പറഞ്ഞ പി വി അൻവർ ജനാധിപത്യത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും പറഞ്ഞു. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു പി വി അൻവർ.
യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസായതോടെ മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.
പിന്നാലെയാണ് പ്രതികരണവുമായി പി വി അൻവർ പ്രതികരണവുമായി രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേരളത്തിലെ രാഷ്ട്രിയ സ്ഥിതി വിശേഷത്തിലേക്കുള്ള ചൂണ്ടു പലകയാണെന്നും അൻവർ വ്യക്തമാക്കി. ആര്യാടൻ ഷൗക്കത്തിന്റെയും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് യുടെയും പിന്തുണ ലഭിച്ചു. ഞാൻ ഒരു ചെറിയ പ്രസ്ഥാനം മാത്രം. സ്വാഗതം ചെയ്യുന്ന തരത്തിലുള്ള അവരുടെ പെരുമാറ്റത്തിൽ സന്തോഷമുണ്ടെന്നും പി വി അന്നവർ പറഞ്ഞു.
അതേസമയം കോട്ടയത്തെ ചില പ്രമുഖ നേതാക്കൾ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും പി വി അൻവർ പറഞ്ഞു. വാർത്താ സമ്മേളനം നാളെ കോട്ടയത്ത് വെച്ച് നടക്കുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണിത്. തൃണമൂൽ കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാണെന്ന് വിശ്വസിക്കുന്നില്ലെന്നും കല്ലും മുള്ളും പാമ്പും നിറഞ്ഞ വഴിയിലൂടെ പിണറായിസത്തിനെതിരെ പോരാടുമെന്നും പി വി അന്നവർ പറഞ്ഞു.