സരിത എസ്. നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ്: ഒന്നാംപ്രതിയായ സി.പി.ഐ പഞ്ചായത്ത് അംഗം അറസ്റ്റില്‍

സരിത എസ്.നായര്‍ ഉള്‍പ്പെട്ട തൊഴില്‍തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ സി.പി.ഐയുടെ പഞ്ചായത്തംഗം അറസ്റ്റില്‍. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമായ രതീഷ്(32) ആണ് അറസ്റ്റിലായത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

ഈ കേസില്‍ ഒന്നാം പ്രതിയാണ് ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ രതീഷ്. രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്.നായരുമാണ്. ഷാജു പാലിയോട് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാറശ്ശാല മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഷാജു പാലിയോടിനായും സരിത എസ്.നായര്‍ക്കായും തിരച്ചില്‍ ശക്തമാക്കിയതായി നെയ്യാറ്റിന്‍കര സി.ഐ. പി.ശ്രീകുമാര്‍ പറഞ്ഞു.

ഓലത്താന്നി, തിരുപുറം സ്വദേശികളില്‍നിന്ന് കെ.ടി.ഡി.സി., ബവ്റിജസ് കോർപറേഷൻ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരില്‍നിന്നു പണം കൈപ്പറ്റിയതായി രതീഷ് സമ്മതിച്ചെന്ന് പോലീസ് പറയുന്നു.

ഓലത്താന്നി ശ്രീശൈലത്തില്‍ അരുണ്‍ എസ്.നായര്‍ക്ക് കെ.ടി.ഡി.സി.യില്‍ ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപയും തിരുപുറം മുള്ളുവിള സ്വദേശി അരുണില്‍നിന്ന് അനുജന്‍ ആദര്‍ശിന് ബെവ്കോയില്‍ ജോലി വാഗ്ദാനംചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.

പണം വാങ്ങിയത് രതീഷാണ്. എന്നാല്‍, ഇരുവരെയും ഫോണില്‍ വിളിച്ച് ജോലി ഉറപ്പാക്കിയെന്ന ഉത്തരവിറങ്ങിയതായി അറിയിച്ചത് സരിത എസ്.നായരാണ്. പരാതിക്കാര്‍ സരിത എസ്.നായര്‍ വിളിച്ച ഫോണ്‍ കോളിന്റെ ശബ്ദരേഖയും പൊലീസിനു കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തട്ടിപ്പു നടന്നത്. ഇരുവര്‍ക്കും കെ.ടി.ഡി.സി.യില്‍നിന്നും ബെവ്കോയില്‍നിന്നുമുള്ള വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു.