സിപിഐ ആർക്കെതിരെയും നടപടി എടുത്തിട്ടില്ല; മുഹമ്മദ് മുഹ്സിന്റെ രാജിയിൽ പ്രതികരിക്കാതെ പാലക്കാട് ജില്ലാസെക്രട്ടറി

സിപിഐ പാലക്കാട് ജില്ലാക്കമ്മറ്റിയിലെ ഭിന്നതകളക്കുറിച്ച് വ്യക്തമായി പ്രതികരിക്കാതെ ജില്ലാ സെക്രട്ടറി സുരേഷ് രാജ്. പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് രാജ് പറഞ്ഞു.സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീൻ രാജി വെച്ച സംഭവത്തിലും പ്രതികരിക്കാനില്ലെന്ന മറുപടിയാണ് ജില്ലാ സെക്രട്ടറി നൽകിയത്.ജില്ലാ നേതൃത്വത്തിൻറെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചത് എന്നാണ് റിപ്പോർട്ടുകൾ.

മുഹ്‌സിനെതിരെയുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങിയിരുന്നതായും പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകർ കൂട്ടരാജി സമർപ്പിച്ചിരുതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വം. ജില്ലാ കൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടീസും ജില്ലാ നേതൃത്വം നൽകിയിരുന്നു. മൂന്ന് മണ്ഡലം കമ്മിറ്റികളിലെ അംഗങ്ങളുടെ രാജിയും നേതൃത്വം സ്വീകരിച്ചു.

രാജി സംബന്ധിച്ചുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. മുഹ്സിന്റെ രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ആ വിഷയം ചർച്ചയാകില്ലെന്നായിരുന്നു വിവരം . പരസ്യപോരിനെതുടർന്ന് ജില്ലാ കൗൺസിലിൽ കൂട്ടരാജിയാണ് നടന്നത്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസീൻ ഉൾപ്പെടെ 7 പേർ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചതായാണ് വിവരം. പാർട്ടിയുടെ ഏക എംഎൽഎയായ മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി പോരിനിറങ്ങിയിരിക്കുകയാണ്.

പാർട്ടിയിൽ ജില്ല സമ്മേളനത്തിനിടെ വലിയ തരത്തിൽ വിഭാഗീയ പ്രവർത്തനം നടന്നതായി 3 അംഗ കമ്മീഷൻ കണ്ടെത്തിയിരുന്നു. കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഹ്സീനെ ജില്ല എക്സിക്യൂട്ടിവിൽ നിന്ന് കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി, സുഭാഷ്, പട്ടാമ്പിയില്‍നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്.

ഈ നടപടിക്കെതിരെ പാർട്ടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നു. വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്ന് അംഗങ്ങൾ കൂട്ടത്തോടെ രാജി വെക്കുകയും ചെയ്തിരുന്നു.കാനം പക്ഷക്കാരനായ സി പി ഐ ജില്ല സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം.

Read more

കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാകമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റി കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെടുകയും ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.