വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കോവിഡ‍് മാര്‍ഗരേഖ ലംഘിച്ചു: ഹൈക്കോടതി

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം ഉണ്ടായിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും, കെ ബാബുവും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ ഓഡിറ്റോറിയത്തിന് സമാനമായ രൂപമാറ്റം വരുത്തി എന്ന് കോടതി വിമർശിച്ചു.

എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും. മൂന്ന് കല്യാണ മണ്ഡപത്തിൽ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റി വെച്ചോ എന്ന് ആരാഞ്ഞ കോടതി, ആ ദിവസം എത്ര കല്യാണം നാടാണെന്നും വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയോ എന്നും ചോദിച്ചു.

അതേസമയം സുരക്ഷ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാർ ആണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കേസിൽ രവി പിള്ള, തൃശൂർ എസ്പി, ഗുരുവായൂര്‍ സിഐ സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേർത്തു. ഒരുമാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവാഹങ്ങളുടെയും വിവരം കോടതിക്ക് നല്‍കണം. നടപ്പന്തലിലെ സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും.