കോവിഡ് വ്യാപനം അതിരൂക്ഷം, നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പും; പ്രതിരോധ നടപടി ചർച്ച ചെയ്യാൻ ഇന്ന് സർവ്വകക്ഷിയോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം. വൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. വീണ്ടും ഒരു അടച്ചുപൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. അങ്ങനെയെങ്കിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനങ്ങളാകും ഇന്ന് സ്വീകരിക്കുകയെന്നാണ് വിവരം. പൊലീസിനെ അടക്കം ഉപയോഗിച്ചാകും നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ക്കശനമാക്കുക. ശിക്ഷാനടപടികളും കടുപ്പിക്കും.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ കളക്ടര്‍മാരും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. പൂര്‍ണമായി സഹകരിക്കുമെന്ന നിലപാടാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ളത്.

സര്‍ക്കാരിനെതിരെ യുഡിഎഫും പോഷകസംഘടനകളും നടത്തി വന്നിരുന്നു ആൾക്കൂട്ടസമരങ്ങൾ താത്കാലികമായി നി‍ർത്തിവെച്ചിട്ടുണ്ട്. എന്നാൽ ആൾക്കൂട്ട സമരങ്ങൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ബിജെപി ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല.  ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആശയ വിനിമയം നടത്തിയിരുന്നു. സര്‍വകക്ഷി യോഗത്തിന്റെ നിലപാട് വരട്ടേ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും. ബിജെപിയും ഉചിതമായ നിലപാട് സര്‍വകക്ഷി യോഗത്തില്‍ അറിയിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ലോക്ഡൗണ്‍ വന്നില്ലെങ്കില്‍ പോലും പരസ്പരം സമ്പര്‍ക്കം ഒഴിവാക്കുന്ന തരത്തിലുള്ള നിയന്ത്രണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.