കേരളത്തിൽ 5987 പേർക്ക് കോവിഡ്; 56 മരണം, 5094 പേർ രോഗമുക്തി നേടി

കേരളത്തിൽ 5987 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂർ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂർ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസർഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,74,319 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,69,469 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4850 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 275 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 51,804 കോവിഡ് കേസുകളിൽ, 7.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 328 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,737 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5594 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 331 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5094 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 751, കൊല്ലം 286, പത്തനംതിട്ട 354, ആലപ്പുഴ 277, കോട്ടയം 219, ഇടുക്കി 458, എറണാകുളം 484, തൃശൂർ 445, പാലക്കാട് 308, മലപ്പുറം 247, കോഴിക്കോട് 484, വയനാട് 329, കണ്ണൂർ 368, കാസർഗോഡ് 84 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 51,804 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,28,752 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോർട്ട്

വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 95.9 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,56,17,352), 62.2 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (1,66,31,675) നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,83,464) ഇന്നത്തെ റിപ്പോർട്ട് പ്രകാരം, 5987 പുതിയ രോഗികളിൽ 5039 പേർ വാക്‌സിനേഷന് അർഹരായിരുന്നു. ഇവരിൽ 778 പേർ ഒരു ഡോസ് വാക്‌സിനും 2721 പേർ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാൽ 1540 പേർക്ക് വാക്‌സിൻ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

നവംബർ 18 മുതൽ 24 വരെയുള്ള കാലയളവിൽ, ശരാശരി 57,277 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 1.6 ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും 1.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 7156 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.

നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 14%, 9%, 15%, 7%, 12%, 10% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.