കോവിഡ് മരണം: ഇതര സംസ്ഥാനങ്ങളില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം

കോവിഡ് ബാധിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ധനസഹായം നല്‍കും. ഇതിനായി കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനായി അപേക്ഷ നല്‍കിയട്ടില്ലെന്നും, ധനസഹായം ലഭിച്ചട്ടില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് സഹായം അനുവദിക്കുക. ഇത് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.

ഇത് സംബന്ധിച്ച് ഉത്തരവ് ദുരന്തനിവാരണ വകുപ്പ് ഇറക്കിട്ടുണ്ട്. കാസര്‍കോട് കളക്ടര്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. 2021 ഒക്ടോബര്‍ 13 വരെയുള്ള കാലയളവില്‍ കാസര്‍കോട് ജില്ലക്കാരായ 50 പേര്‍ കര്‍ണാടകയിലെ മംഗലാപുരത്തെ ആശുപത്രികളില്‍ വച്ച് മരിച്ചതായി അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോവിഡ് സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും മാത്രമാണ് മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കയ്യില്‍ ഉള്ളത്. കളക്ടറുടെ ഈ കത്ത് പരിശോധിച്ച ശേഷമാണ് ദുരന്തനിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയാണ് ധനസഹായം നല്‍കുന്നത്. ഇത് ലഭിക്കാന്‍ കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് വ്യവസ്ഥ. കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനകം സംഭവിക്കുന്ന മരണം ആശുപത്രിക്ക് പുറത്ത് വച്ചാണെങ്കിലും കോവിഡ് മരണമായി കാണണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍േദ്ദശങ്ങളില്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ വച്ച് മരിച്ച കേരളത്തിലുള്ളവരുടെ കുടുംബങ്ങള്‍ക്കും സഹായം അനുവദിക്കാന്‍ ഉത്തരവിട്ടത്.