കോവിഡ് മരണം; നഷ്ടപരിഹാരം അര ലക്ഷം രൂപ, ഒക്ടോബർ പത്ത് മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കോവിഡ് മരണം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകണമെന്നും അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു. ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക.

ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒക്ടോബർ 10 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ജില്ലാതലത്തിൽ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടർ ഉൾപ്പടെ അഞ്ച് അംഗങ്ങൾ ഉണ്ടായിരിക്കണം. നടപടികൾ പരമാവധി ഓൺലൈൻ ആയിരിക്കും. പരാതികൾ ഉന്നയിക്കാൻ പോർട്ടൽ സംവിധാനവും തയാറായി വരികയാണ്. നിലവിൽ പട്ടികയിൽ ഉള്ളവരുടെ വിവരം അറിയാൻ ഡെത് ഇൻഫർമേഷൻ പോർട്ടലിൽ സൗകര്യമുണ്ട്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ഉത്തരവായത് . സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കോവിഡ് മരണത്തിൽ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിർദേശം അനുസരിച്ച് പട്ടികയിൽ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. പരാതികൾ ഉള്ള മരണ സർട്ടിഫിക്കറ്റുകൾ തിരുത്തി വാങ്ങാനും അവസരമുണ്ട്. പുതിയ മാർഗനിർദ്ദേശ പ്രകാരം ചേർത്ത മരണം പട്ടികയിൽ പ്രത്യേകം ചേർക്കും.

കോവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടിൽ നിന്ന്‌ സംസ്ഥാനങ്ങൾ വേണം നഷ്ടപരിഹാരം നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രീം കോടതി നിർദ്ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാർഗരേഖയും സമർപ്പിച്ചിരുന്നു.