സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; രാജ്യത്തെ ആക്ടീവ് കേസുകളിൽ ഭൂരിഭാഗവും കേരളത്തിൽ, ജാഗ്രതാ നിർദേശം

കേരളത്തിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്.ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം ഇന്നലെ മാത്രം സംസ്ഥാനത്ത് 199 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകൾ 1701 ആണെന്നാണ് മന്ത്രാലത്തിന്റെ കണക്ക്. ഇതിൽ 1523ഉം കേരളത്തിലാണ്.

അതായത് നിലവിലെ കണക്കു പ്രകാരം രാജ്യത്തെ കൊവിഡ് കേസുകളുടെ 89.5 ശതമാനവും കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.എന്നാൽ സംസ്ഥാനത്ത് പരിശോധനകൾ കൂടുതലായതിനാലാണ് കേസുകൾ കൂടുതലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സംഭവത്തിൽ സാമ്പിൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കാനാണ് തീരുമാനം.വ്യാപന ശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറിയ പങ്കും ജെഎൻ 1 വകഭേദം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് സംസഥാനത്തും ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്.നവംബർ 18 നാണ് തിരുവനന്തപുരം സ്വദേശിയുടെ സാമ്പിൾ പരിശോധനക്ക് എടുത്തത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.