പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ കണക്കുകൾ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ മാത്രമണ് ഡാഷ് ബോർഡിൽ ചേർത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും.
അതേസമയം പല സംസ്ഥാനങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 519 ആക്ടീവ് കോവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ പറഞ്ഞത്. മഹാരാഷ്ട്രയിൽ 86 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 383 ആയി. 6 കോവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more
ചണ്ഡീഗഡിൽ നാൽപത് വയസുള്ള യുപി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. കർണാടകത്തിൽ 26 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 126 ആയി ഉയർന്നു. ഹരിയാനയിൽ 12 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. അരുണാചൽ പ്രദേശിലും ഈ വർഷത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.