കേരളത്തില്‍ കോവിഡ് കേസുകളും മരണവും കൂടുന്നു; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

ഒമിക്രോണ്‍ ഭീതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയാന്‍ അടിന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ കോവിഡ് കേസുകളും മരണവും കൂടുകയാണെന്ന് ചൂണ്ടിക്കാട്ടി കത്തിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ ഒരു മാസത്തെ കോവിഡ് കേസുകളുടെ കണക്കെടുത്താല്‍ അതില്‍ 58 ശതമാനവും കേരളത്തില്‍ ആണെന്നും കേന്ദ്രം അറിയിച്ചു.

കേസുകളുടെ വര്‍ധനവിന്റെ കണക്കുകള്‍ക്ക് ഒപ്പം മരണങ്ങളുടെ എണ്ണവും താരതമ്യം ചെയ്തുകൊണ്ടാണ് കേന്ദ്രത്തിന്റെ കത്ത്. ഇക്കാലയളവില്‍ 1,71,521 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കോട്ടയം എന്നീ നാല് ജില്ലകളില്‍ 10 ശതമാനത്തിലേറെ കേസുകളാണ് ഓരോ ആഴ്ച്ചയും സ്ഥിരീകരിക്കുന്നത്. ഒമ്പത് ജില്ലകളില്‍ അഞ്ചിനും ഒമ്പതിനും ഇടയിലാണ് സ്ഥിരീകരണ നിരക്ക്. മരണ നിരക്കിലും നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞ ആഴ്ച്ച 2118മാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് തൊട്ട് മുന്‍പത്തെ ആഴ്ച്ചയില്‍ 1890 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തെ കൂടാതെ മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ളത്. എന്നാല്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സംസ്ഥാനങ്ങളിലെ നിരക്ക് ഏറെ താഴെയാണ്. സംസ്ഥാനത്ത് ശരാശരി ലക്ഷത്തിന് മുകളില്‍ പ്രതിദിന പരിശോധനകള്‍ നടന്നിരുന്നു എന്നാല്‍ ഇപ്പോള്‍ മറ്റ് രോഗങ്ങളുടെ ചികിത്സക്കായുളള പരിശോധന, വിദേശയാത്രക്കും പരീക്ഷകള്‍ക്കും വേണ്ടിയുള്ള പരിശോധന എന്നിവയടക്കം 50,000-60,000 പരിശോധകള്‍ മാത്രമേ നടക്കുന്നുള്ളു എന്നും കത്തില്‍ പറയുന്നു.

കേരളം കോവിഡിനെ പ്രതിരോധിച്ച രീതി വ്യത്യസ്തമാണ്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിലപാട്. കോവിഡ് വ്യാപനം തടയണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളത്തിന് പുറമെ തമിഴ്‌നാട്, ഒഡിഷ, കര്‍ണാടക മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനും കേന്ദ്രം കത്ത് അയച്ചു. സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും മരണസംഖ്യയും ഉയരുന്നതില്‍ ആശങ്കയും ഒമിക്രോണ്‍ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ കേന്ദ്രം അറിയിച്ചു.