കോവിഡ് 19: രോഗബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍.

രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കുടുംബാംഗങ്ങളുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ല.
  • വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക.
  • എല്ലായ്പ്പോഴും എന്‍-95 മാസ്‌ക് അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ഉപയോഗിക്കുക.
  • കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക.
  • പാത്രങ്ങള്‍, ധരിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയ വ്യക്തിഗത വസ്തുക്കള്‍ ഒരു കാരണവശാലും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ ഇടയാകരുത്.
  • മുറിക്കുള്ളില്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
  • പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക.
  • ശരീരോഷ്മാവ് അളന്ന് രേഖപ്പെടുത്തുക.
  • നന്നായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. കൃത്യസമയത്ത് ആഹാരം കഴിക്കുക.
  • ദിവസവും കൃത്യമായ ഇടവേളകളില്‍ നാലു നേരം 650 മില്ലിഗ്രാം പാരാസെറ്റമോള്‍ കഴിച്ചിട്ടും ശരീരോഷ്മാവ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ ഡോക്ടറെ വിവരമറിയിക്കുക.
  • കോവിഡുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ അവഗണിക്കുക.
  • ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നു കഴിക്കുകയോ രക്തം പരിശോധിക്കുകയോ എക്സ് റേ, സി.ടി. സ്‌കാന്‍ എന്നിവ നടത്തുകയോ ചെയ്യരുത്.
  • സ്വന്തം താത്പര്യപ്രകാരം സ്റ്റിറോയ്ഡുകള്‍ കഴിക്കരുത്.
  • ഡോക്ടറുടെ കുറിപ്പടി മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങള്‍

  • മൂന്ന് ദിവസത്തിലധികം ശരീരോഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ തുടര്‍ന്നാല്‍
    ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍.
  • ഒരു മണിക്കൂറില്‍ മൂന്ന് തവണയും ഓക്‌സിജന്‍ സാച്ചുറേഷന്‍ 93 ശതമാനത്തില്‍ താഴ്ന്നു നിന്നാല്‍.
  • നെഞ്ചില്‍ വേദന അല്ലെങ്കില്‍ ഭാരം അനുഭവപ്പെട്ടാല്‍
    ആശയക്കുഴപ്പം അനുഭവപ്പെട്ടാല്‍.
  • കഠിനമായ ക്ഷീണവും പേശിവേദനയും ഉണ്ടായാല്‍.

ചികിത്സ

  • നിലവില്‍ മറ്റു രോഗങ്ങള്‍ക്ക് (പ്രമേഹം, രക്താതി മര്‍ദ്ദം തുടങ്ങിയവ ) ചികിത്സ തേടുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അത് തുടരുക.
  • ഇ-സഞ്ജീവനി പോലുള്ള ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക.
  • പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ തുടരുക.
  • ദിവസം മൂന്നു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യുക.

വീട്ടില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • രോഗിയുടെ അടുത്ത് പോകുമ്പോള്‍ എന്‍95 മാസ്‌ക് അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ഉപയോഗിക്കുക.
  • താമസിക്കുന്ന മുറിയില്‍ തന്നെ രോഗിക്ക് ആഹാരം നല്‍കുക.
  • കൈകളില്‍ ഗ്ലൗസ് ധരിക്കുക.
  • മാസ്‌കിന്റെ മുന്‍ഭാഗത്ത് സ്പര്‍ശിക്കാനോ സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താനോ പാടില്ല.
  • മാസ്‌ക് മലിനമാവുകയോ നനയുകയോ ചെയ്താല്‍ ഉടന്‍ പുതിയ മാസ്‌ക് ധരിക്കുക.
  • ഉപയോഗിച്ച മാസ്‌ക് ചെറിയ കഷ്ണങ്ങളായി മുറിച്ച് 72 മണിക്കൂറെങ്കിലും പേപ്പര്‍ കവറില്‍ സൂക്ഷിച്ച ശേഷം സുരക്ഷിതമായി സംസ്‌കരിക്കുക.
  • മാസ്‌ക് കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
    മുഖത്തും മൂക്കിലും വായയിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
  • കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് 40 സെക്കന്‍ഡെങ്കിലും കൈകള്‍ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം
    കൈകള്‍ കഴുകിയ ശേഷം ടിഷ്യൂ പേപ്പര്‍ കൊണ്ടോ തുണികൊണ്ടോ തുടയ്ക്കുക.
  • നനവുള്ള ടവലുകള്‍ മാറ്റുക.
  • ഗ്ലൗസ് ധരിക്കുന്നതിന് മുന്‍പും ഊരിമാറ്റിയ ശേഷവും കൈകള്‍ അണുവിമുക്തമാക്കണം
    രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
  • രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ടവല്‍, കിടക്ക വിരി എന്നിവ നേരിട്ട് സമ്പര്‍ക്കമുണ്ടാകാതെ സുരക്ഷിതമായി കൈകാര്യം ചെയ്യുക.
  • രോഗി ഉപയോഗിച്ച പാത്രങ്ങള്‍ ഗ്ലൗസ് ധരിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
  • പാത്രങ്ങളും വസ്ത്രങ്ങളും കഴുകുമ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലൗസ് ഉപയോഗിക്കുക.
  • രോഗി ഉപയോഗിച്ച മാസ്‌ക്, ശരീര സ്രവങ്ങള്‍ പുരണ്ട ടിഷ്യൂ പേപ്പര്‍, ടവല്‍, ഗ്ലൗസ്, കഴിച്ച ഭക്ഷണത്തിന്റെ ബാക്കി, ഉപയോഗിച്ച വെള്ളക്കുപ്പികള്‍ എന്നിവ ആഴത്തില്‍ കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ വേണം.
  • നീരീക്ഷണം അവസാനിപ്പിക്കുന്നത് എപ്പോള്‍
  • കോവിഡ് പോസിറ്റീവായതിനുശേഷം ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം.
  • മാസ്‌ക് ധരിക്കുന്നത് തുടരണം.
  • ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞതിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ല.