സർക്കാർ നിർദേശങ്ങൾ വകവച്ചില്ല; കുരുംബക്കാവിൽ ഭരണി മഹോത്സവത്തിന് എത്തിയത് 1500 ഓളം പേർ

സംസ്ഥാനത്ത് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും വകവക്കാതെ കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഭരണി മഹോത്സവത്തിന് എത്തിയത് ആയിരത്തഞ്ഞൂറോളം ഭക്തരാണ്. ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂർ തഹസിൽദാർ ചടങ്ങിന്റെ വീഡിയോദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ നടന്ന കോഴിക്കല്ല് മൂടൽ ചടങ്ങിലേക്കാണ് ഭക്തർ ഒഴുകിയെത്തിയത്.

കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഭരണി മഹോത്സവം ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞുനിൽക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിൻ ദേവസ്വം ബോർഡുമടക്കമുള്ളവർ പലവട്ടം അഭ്യർത്ഥിച്ചിരുന്നു.

കോഴിക്കല്ല് മൂടൽ ചടങ്ങിൽ അവകാശികളായ ഭഗവതി വീട്ടുകാരും, വടക്കൻ മലബാറിൽ നിന്നുള്ള തച്ചോളി തറവാടിനെ പ്രതിനിധാനംചെയ്ത്‌ എത്തുന്നവരും ആളുകളെ കുറച്ചിരുന്നു.

വടക്കൻ പ്രദേശങ്ങളിൽനിന്ന്‌ ഏതാനും കോമരങ്ങൾ മാത്രമാണ് കോഴിക്കല്ല് മൂടൽ ചടങ്ങ് നടക്കുമ്പോൾ ക്ഷേത്രനടയിൽ എത്തിയിരുന്നത്.

കോഴിക്കല്ല് മൂടിക്കഴിഞ്ഞാൽ അശ്വതി കാവുതീണ്ടൽ വരെയാണ് വടക്കൻ ജില്ലകളിൽ നിന്നുള്ള കോമരക്കൂട്ടങ്ങളുടെയും മറ്റു ഭക്തൻമാരുടെയും വലിയതോതിലുള്ള വരവ് ആരംഭിക്കുക.