ആഘോഷങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുത്; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് വ്യാപന ആശങ്ക നിലനിൽക്കേ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. അടുത്ത ആഴ്ചകളിൽ നടക്കാനിരിക്കുന്ന ഓണം, മുഹറം , ജന്മാഷ്ടമി, ഗണേശ് ചതുർത്ഥി അടക്കമുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

ആഘോഷങ്ങൾ സൂപ്പർ സ്പ്രെഡറാക്കാൻ ഇടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ടെസ്റ്റ് – ട്രാക്ക് – ട്രീറ്റ് കൂടാതെ വാക്സിനേഷനും, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ,അല്ലായെങ്കിൽ രോഗ പ്രതിരോധത്തിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഓർമിപ്പിച്ചു.

കേരളത്തില്‍ ഇപ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മാസങ്ങള്‍ അടച്ചിട്ടിട്ടും രോഗവ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നയത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന കേസുകൾ 40,000 ത്തിന് മുകളിൽ തന്നെ തുടരുന്നു. രാജ്യത്ത് 4.04 ലക്ഷം പേർ ചികിത്സയിലുള്ളതിൽ 1.76 ലക്ഷം പേരും കേരളത്തിലാണ്.