വീട് വിറ്റ് കടംവീട്ടാന്‍ സമ്മാനക്കൂപ്പണ്‍ ഇറക്കി ദമ്പതികള്‍; ഭാഗ്യശാലിയ്ക്ക് വീട് സ്വന്തം

കടബാധ്യത തീര്‍ക്കാന്‍ വേറിട്ട ഒരു വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍. വീട് വിറ്റ് കടം വീട്ടുകയാണ് ലക്ഷ്യം. എന്നാല്‍ വീട് വില്‍ക്കാനായി ലോട്ടറി മാതൃകയില്‍ സമ്മാനക്കൂപ്പണ്‍ ഇറക്കിയിരിക്കുകയാണ്. കൂപ്പണ്‍ എടുക്കുന്നവരില്‍ ഒരു ഭാഗ്യശാലിയ്ക്ക് വീട് സ്വന്തമാക്കാം. ഒക്ടോബര്‍ 17നാണ് കൂപ്പണ്‍ നറുക്കെടുപ്പ് നടക്കുന്നത്.

വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരി നഗരിയിലെ അജോ അന്ന ദമ്പതികളാണ് പുതിയ പരീക്ഷണം നടത്തുന്നത്. വിദേശത്തെ ജോലി വിട്ട് നാട്ടിലെത്തിയതാണ് ഇവര്‍. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അജോ. മൂന്ന് വര്‍ഷം മുമ്പാണ് ബാങ്കില്‍ നിന്ന് ലോണെടുത്തും, കടം വാങ്ങിയും 45 ലക്ഷത്തിന് ഇവര്‍ വീട് വാങ്ങിയത്. നാട്ടില്‍ ബിസിനസ് ചെയ്ത് ജീവിക്കാമെന്ന പദ്ധതി കോവിഡ് എത്തിയതോടെ അവതാളത്തിലായി.

32 ലക്ഷത്തോളം ബാധ്യതയുള്ള ഇവര്‍ വീട് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 55 ലക്ഷത്തിന് മുകളില് വീടിന് നല്‍കാന്‍ ആരും തയ്യാറാകാതെ വന്നതോടെ സമ്മാനക്കൂപ്പണ്‍ ഇറക്കാമെന്ന ആശയത്തിലെത്തി. 2000 രൂപ.ുടെ 3700 കൂപ്പണാണ് ഇറക്കിയിരിക്കുന്നത്. 3500 എണ്ണം വിറ്റ് 70 ലക്ഷമെങ്കിലും കിട്ടിയാല്‍ നറുക്കെടുപ്പ് നടത്താമെന്നാണ് പദ്ധതി. സമ്മാന നികുതിയായി 18 ലക്ഷം നല്‍കണം. ബാധ്യതകള്‍ വീട്ടി ബാക്കി വരുന്ന 20 ലക്ഷം കൊണ്ട് ജീവിക്കാനാണ് ദമ്പതികള്‍ ആഗ്രഹിക്കുന്നത്.

നൂറോളം കൂപ്പണ്‍ ഇതിനോടകം വിറ്റുപോയിട്ടുണ്ട്. 8089748577 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് വിശ്വാസമായാല്‍ മാത്രം കൂപ്പണ്‍ എടുക്കാം. കൊറിയറായിട്ടും ഇവര്‍ കൂപ്പണ്‍ നല്‍കുന്നുണ്ട്.