ഇന്‍കെലില്‍ സൗരോര്‍ജ്ജ പദ്ധതിയുടെ മറവില്‍ അഴിമതി; കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് വിഡി സതീശന്‍

ഇന്‍കെലില്‍ സൗരോര്‍ജ്ജ പദ്ധതിയുടെ മറവില്‍ നടന്നത് അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണിലും എഐ കാമറയിലും നടന്നതിന് സമാനമായ അഴിമതിയാണ് ഇന്‍കെലില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2020ല്‍ പരാതി ലഭിച്ചിട്ടും വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചെന്നും കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും സതീശന്‍ പറഞ്ഞു.

ബ്രഹ്‌മപുരത്തും കഞ്ചിക്കോടും ഏഴ് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയില്‍ മാത്രം അഞ്ച് കോടിയോളം രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. വ്യവസായ മന്ത്രി ചെയര്‍മാനായ ഇന്‍കെലിനാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ കെഎസ്ഇബി നല്‍കിയിരുന്നത്. നിയമവിരുദ്ധമായി കരാര്‍ 2020 ജൂണില്‍ 33.95 കോടി രൂപയ്ക്ക് തമിഴ്നാട് ആസ്ഥാനമായുള്ള റിച്ച് ഫൈറ്റോകെയര്‍ എന്ന കമ്പനിക്ക് ഇന്‍കെല്‍ ഉപകരാറായി നല്‍കിയെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഒരു വാട്ടിന് 56 രൂപ നിരക്കില്‍ കെഎസ്ഇബി നല്‍കിയ കരാര്‍ 44 രൂപയ്ക്ക് ഇന്‍കെല്‍ സ്വകാര്യ കമ്പനിക്ക് മറിച്ചു വിറ്റു. പരാതി ലഭിച്ചിട്ടും അഴിമതിക്ക് കുടപിടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്‍കെലിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ കുറിച്ച് ഇന്‍കെല്‍ എംഡിയെക്കൊണ്ടു തന്നെ അന്വേഷിപ്പിക്കുകയെന്ന വിരോധാഭാസമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. തന്റെ വ്യാജ ഒപ്പിട്ടാണ് കരാര്‍ നേടിയതെന്ന ഇന്‍കെല്‍ മുന്‍ എംഡിയുടെ വെളിപ്പെടുത്തലില്‍ ശാസ്ത്രീയ പരിശോധന പോലും നടത്തിയിട്ടില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.