കൊറോണ വൈറസ്: എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും; വ്യാജവാര്‍ത്തകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ രോഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില തൃപ്തികരമെന്നും വ്യാജവാര്‍ത്തകള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍
പുലര്‍ച്ചെ ഒന്നേകാലോടെ അവസാനിച്ച അവലോകന യോഗത്തില്‍ മന്ത്രി ശൈലജയ്‌ക്കൊപ്പം മന്ത്രിമാരായ എസി മൊയ്തീന്‍, സി രവീന്ദ്രനാഥ്, വിഎസ് സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

ആകെ 1053 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് കേരളത്തിലേക്കെത്തിയത്. ഇതില്‍ 15 പേര്‍ ആശുപത്രികളിലും 1038 വീടുകളിലും നിരീക്ഷണത്തിലാണ്. വുഹാനില്‍ നിന്നെത്തിയ പതിനൊന്നു പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മറ്റു മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഈ മൂന്നു പേരെയും മെഡിക്കല്‍ കോളജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. അതിന് മടി കാണിക്കരുത്. അതേപോലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ ആള്‍ക്കൂട്ടമുള്ളിടത്തേക്ക് പോകരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പോസറ്റീവ് കേസ് തൃശൂരായതിനാല്‍ ഇവിടെ കേന്ദ്രമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ആളുകളെ ബോധവത്കരിക്കുക എന്നതിനാണ് മുന്‍ഗണന. സ്ഥാപനങ്ങളില്‍ ബോധവത്കരണം നടത്തും. ആശുപത്രികളില്‍ എങ്ങനെ രോഗികളെ പരിചരിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കും. മാസ്‌കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദേശം  നല്‍കിക്കഴിഞ്ഞു. അത് ഉപയോഗിക്കേണ്ട വിധവും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും.