ജനിതകമാറ്റം സംഭവിച്ച  കൊറോണ വൈറസിന്റെ വ്യാപനം അതിവേഗം; സംസ്ഥാനത്ത് ജാഗ്രത, ആരോ​ഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോ​ഗം

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് സംസ്ഥാനത്തും അതീവ ജാ​ഗ്രത. തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള വൈറസ് വ്യാപനവും  കോവിഡിന്റെ രണ്ടാംവരവും തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ തീരുമാനിക്കാൻ ആരോ​ഗ്യ മന്ത്രി കെ.കെ ശൈലജയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകീട്ട് ആറിന് ചേരുന്ന യോഗത്തിൽ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ആശങ്കയുയർത്തുന്നത് അതിന്റെ സാംക്രമിക ശേഷി കൊണ്ടു മാത്രമാണ്. VUI-202012/01 എന്ന പുതിയ വകഭേദത്തിൽ 23 ജനിതകമാറ്റങ്ങളാണു കണ്ടെത്തിയത്. 70 % അധികമാണു സാംക്രമിക ശേഷി. രോഗ തീവ്രതയിലോ ലക്ഷണങ്ങളിലോ വ്യത്യാസമില്ല. ഇപ്പോഴുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നു ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. യുഎസിലെ നിയുക്ത സർജൻ ജനറലും ഇന്ത്യൻ വംശജനുമായ ഡോ. വിവേക് മൂർത്തിയും ഇക്കാര്യം ആവർത്തിച്ചിരുന്നു.

പുതിയ വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് രാജ്യത്തും അതീവ ജാ​ഗ്രതയാണ്. മുൻകരുതലെന്ന നിലയിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. ഇന്നു രാത്രി 12 മുതൽ 31നു രാത്രി 12 വരെയാണു നിയന്ത്രണം.

ബ്രിട്ടനിൽ നിന്ന് ഇന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങൾ വഴിയെത്തുന്നവരും വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തണം. ഇതിൽ കോവിഡ് സ്ഥിരീകരിക്കുന്നവരെ സർക്കാർ നിരീക്ഷണത്തിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റും. നെഗറ്റീവാകുന്നവർ ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. സംസ്ഥാന സർക്കാരിന്റെ കർശന മേൽനോട്ടവും വേണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. യാത്രക്കാർക്കുള്ള നിർദേശങ്ങൾ വിമാനത്താവളത്തിൽ ലഭ്യമാക്കും. സംസ്ഥാന സർക്കാരുകൾ വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കണം.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര യോഗത്തിലാണു തീരുമാനങ്ങൾ. ആശങ്ക വേണ്ടെന്നും സർക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ പറഞ്ഞു. കോവിഡ് പ്രതിരോധം ഫലപ്രദമാണ്. യുഎസിലും ബ്രിട്ടനിലും കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഏതാനും ആഴ്ചകളായി കാര്യമായ വർദ്ധനയില്ല. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പുകളും ക്രിസ്മസും കണക്കിലെടുത്തു ജാഗ്രതാ മുന്നറിയിപ്പുണ്ട്.

ഫ്രാൻസ്, ജർമ്മനി, കാനഡ, തുർക്കി, ബൽജിയം, ഇറ്റലി, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സ‍ർലൻഡ്, അയർലൻഡ്, ഇസ്രയേൽ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, റഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാനയാത്ര താത്കാലികമായി നിർത്തിയിട്ടുണ്ട്.