ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും സ്‌കൂളുകളില്‍ ഒരുമിച്ച് ഇരുത്തുന്നത് പരിഗണിക്കണം; പാഠ്യപദ്ധതി പരിഷ്‌കരണ സമിതിയുടെ കരട് നിര്‍ദേശം

ലിംഗ വ്യത്യാസമില്ലാതെ ആണ്‍ കുട്ടികളേയും പെണ്‍ കുട്ടികളേയും സ്‌കൂളുകളില്‍ ഒരുമിച്ച് ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശം. പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്‌കരണ സമിതിയുടെ ചര്‍ച്ചക്കായുള്ള കരട് റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദേശം. സമീപ കാലത്ത് ഏറെ ചര്‍ച്ച ചെയ്ത ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത മിക്സഡ് സ്‌കൂള്‍ തുടങ്ങിയ ആശയങ്ങള്‍ക്ക് പിന്നാലെയാണ് ലിംഗ സമത്വത്തിനായുള്ള പുതിയ നിര്‍ദേശം.

എസ്ഇആര്‍ടി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ഒരു ബെഞ്ചിലിരുത്താനുള്ള നിര്‍ദേശം. കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി പാഠ്യ പദ്ധതി ചട്ടക്കൂട് പരിഷ്‌കരണ സമിതി യോഗം ചേര്‍ന്നിരുന്നു. ഇതില്‍ നിര്‍ദേശം ചര്‍ച്ചയായി. കരട് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.

കേരളത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ മിക്സഡ് സ്‌കൂളുകള്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു. ലിംഗ സമത്വത്തിനും സഹ വിദ്യാഭ്യാസത്തിനുമായി ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ എന്ന വിവേചനം നിര്‍ത്തലാക്കണമെന്നായിരുന്നു നിര്‍ദേശം.

Read more

ഇതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്ഇആര്‍ടിക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം ഒരു ദിവസം കൊണ്ട് മിക്സഡാക്കാന്‍ കഴിയില്ല എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇത്നോട് പ്രതികരിച്ചത്.