സ്പെന്‍സേഴ്സ് കേരളം വിട്ടു; അവസാന സൂപ്പര്‍ മാര്‍ക്കറ്റും അടച്ചുപൂട്ടി; നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടം; തലസ്ഥാന നഗരത്തിന്റെ ട്രേഡ് മാര്‍ക്ക് സ്ഥലനാമം അപ്രത്യക്ഷം

കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സ്പെന്‍സേഴ്സ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖല. അവസാനത്തെ സൂപ്പര്‍മാര്‍ക്കും ഇന്നലെ അടച്ചുപൂട്ടി സ്ഥാപനം കേരളം വിട്ടു. തലസ്ഥാന നഗരിയില്‍ ഈ സ്ഥാപനത്തിന്റെ പേരില്‍ ഒരു ജംഗ്ഷന്‍ തന്നെ നിലവില്‍ ഉണ്ട്. തിരുവനന്തപുരത്തിന്റെ ഒരു ട്രേഡ് മാര്‍ക്ക് തന്നെയായിരുന്നു സ്പെന്‍സേഴ്സ് സൂപ്പര്‍ മാര്‍ക്കറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍.

സ്റ്റാച്യൂവില്‍ ഏജീസ് ഓഫീസിന് എതിര്‍വശത്തായാണ് സ്പെന്‍സേഴ്സ് ബില്‍ഡിംഗ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഹൈദരാബാദ് ആസ്ഥാനമായുള്ള സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് സ്പെന്‍സേഴ്സ് ജംഗ്ഷന്‍ എന്ന പേര് ലഭിച്ചത്. പിന്നീട് കെട്ടിടം സ്പെന്‍സേഴ്സ് മറ്റൊരാള്‍ക്ക് വിറ്റെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടിയെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു വര്‍ഷമായി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്പെന്‍സേഴ്സ് ആരംഭിച്ചിരുന്നു. കേരളത്തിലെ അഞ്ച് ഔട്ട് ലെറ്റുകളും ഒരു ഗോഡൗണുമായിരുന്നു സ്ഥാപനത്തിന് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയില്‍ വെള്ളയമ്പലം, പട്ടം, ശ്രീകാര്യം, അമ്പലത്തറിയില്‍ ഗോഡൗണ്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുമായിരുന്നു സ്ഥാപനത്തിന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉണ്ടായിരുന്നത്. ഇവയൊക്കെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടിയിരുന്നു. വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിരുന്ന നൂറുകണക്കിന് പേര്‍ക്ക് ജോലി നഷ്ടമായിരുന്നു.

യാതൊരു മുന്നറിയിപ്പും കൂടാതെയാണ് തിരുവനന്തപുരം ഔട്ട് ലെറ്റും പൂട്ടിയതെന്ന് സ്പെന്‍സേഴ്സ് റീട്ടെയിലിലെ ജീവനക്കാര്‍ പറഞ്ഞു. വെള്ളിയാഴ്ച ഷോപ്പ് പൂട്ടുകയാണെന്ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് റീജിയണല്‍ മാനേജരും എച്ച് ആര്‍ മാനേജരും ജീവനക്കാരെ അറിയിച്ചത്. പത്ത് ദിവസത്തിനകം ഷോപ്പുകളിലെ സ്റ്റോക്ക് ഹൈദരാബാദിലേക്ക് മാറ്റണമെന്നും ഇവര്‍ നിര്‍ദേശിച്ചു. ആവശ്യമുള്ളവര്‍ക്ക് ഹൈദരാബാദിലെ ഷോറൂമില്‍ ജോലി ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.
സ്പെന്‍സേഴ്സില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരും അന്‍പത് വയസ്സില്‍ മേല്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്‍മാരുമാണ്. ഇവര്‍ വഴിയാധാരമാകുകയാണ് സ്ഥാപനത്തിന്റെ നിലപാടില്‍.