പാലക്കാട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിയ കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ

പാലക്കാട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പൊലീസ് പിടിയിൽ. കേസിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിസ്തുമസ് ദിവസം രാവിലെയാണ് കണ്ണനൂർ ജംഗ്ഷനിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് , റെനിൽ, അമൽ, സുജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്.രാവിലെ ഓഫീസിലിരിക്കെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ‌പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നുമാണ് അറസ്റ്റിലായ യുവാക്കൽ പൊലീസിനോട് പറഞ്ഞത്. നാട്ടിലെ ഓട്ടോ റിക്ഷ തൊഴിലാളി 5000 രൂപ പലിശയ്‌ക്കെടുത്തിരുന്നു.അതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.

അതിൽ രണ്ടുമൂന്ന് അടവ് തെറ്റിയതിനെ തുടർന്ന് അയാൾക്കെതിരെ ആക്രമണം നടന്നു.
പ്രശ്‌നം അവസാനിപ്പിക്കാൻ വേണ്ടി ഇടപെടുകയും അത് പരിഹരിക്കാനുള്ള വഴികൾ പറയുകയും ചെയ്തതാണ് പ്രവർത്തകർ. അതിൽ ഉണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് നിലവിലെ അന്വേഷണത്തിൽ ലഭ്യമായ വിവരം.