പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു; കരി ഓയില്‍ ഒഴിച്ചു

പത്തനംതിട്ടയിലെ ആനന്ദപള്ളിയില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം. പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ക്കുകയും ഓഫീസിന് അകത്തും പുറത്തും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡും കൊടിതോരണങ്ങളും നശിപ്പിച്ചു.

സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ ആണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടുക്കി എൻജിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന് തിരുവല്ലയിലെയും അടൂരിലെയും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. സംസ്ഥാനത്തെ മറ്റ് പലയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായി.

അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ധീരജിനെ കുത്തി കൊലപ്പെടുത്തുകയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക. വധശ്രമം സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. ആറു പേരാണ് പ്രതി പട്ടികയിലുള്ളത്. ഇവരില്‍ നാല് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.