കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍; വോട്ടര്‍മാര്‍ ഇത്തവണ യുഡിഎഫിനോട് പകരം ചോദിക്കുമെന്ന് മുഹമ്മദ് റിയാസ്

കേരളത്തിലെ വോട്ടര്‍മാര്‍ ഇത്തവണ യുഡിഎഫിനോട് പകരം ചോദിക്കുന്നമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പരിഹസിച്ചു. കേരളത്തെ വഞ്ചിച്ച യുഡിഎഫ് എംപിമാര്‍ക്ക് എതിരായ റിവഞ്ച് ഇലക്ഷനാണ് ഇത്തവണ നടക്കുകയെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

2019ല്‍ ജനങ്ങള്‍ തെറ്റിദ്ധാരണയുടെ ഫലമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ സമരാഗ്നിയില്‍ ബിജെപിയ്‌ക്കെതിരെ നേതാക്കള്‍ എന്തെങ്കിലും സംസാരിച്ചിരുന്നോ എന്ന് ചോദിച്ച മന്ത്രി അക്കാര്യത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഒറ്റക്കെട്ടാണെന്നും പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഇടത് തരംഗമായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ബിജെപി രണ്ടക്കം നേടുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെയും മന്ത്രി പരിഹസിച്ചു. പ്രധാനമന്ത്രിയെ അല്ല മോദിയ്ക്ക് പ്രസംഗം എഴുതി നല്‍കിയവരെയാണ് കുറ്റം പറയേണ്ടത്. ഒരു പ്രാദേശിക നേതാവിനെ പോലെ പ്രധാനമന്ത്രിയെ കൊണ്ട് പ്രസംഗിപ്പിച്ച വിദ്വാന് സ്വീകരണം നല്‍കണമെന്ന് റിയാസ് പരിഹസിച്ചു.

എല്‍ഡിഎഫ് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വടകരയില്‍ മുന്‍ മന്ത്രി കെകെ ശൈലജയും പത്തനംതിട്ടയില്‍ തോമസ് ഐസക്കും സിപിഎമ്മിനായി ജനവിധി തേടുമെന്നതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.