'കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി, മുസ്ലീം ലീഗ് മതേതരമല്ലാത്ത പാർട്ടി'; വിമർശിച്ച് അനിൽ ആന്റണി

കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്ന് വിമർശിച്ച് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസൾട്ടാണ്. രാഹുൽ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുകയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. അതേസമയം മുസ്ലീം ലീഗ് മതേതരമല്ലാത്ത പാർട്ടിയാണെന്നും അനിൽ ആന്റണി പറഞ്ഞു.

ഇന്ത്യയെ ചതിക്കാൻ ശ്രമിച്ച ആൻ്റോ ആൻ്റണിയ്ക്കാണ് കോൺഗ്രസ് വോട്ടു തേടുന്നത്. പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആൻ്റോ ആൻ്റണി ശ്രമിക്കുന്നതെന്നും അനിൽ ആൻ്റണി കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെയാണ് കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്ന് വിമർശിച്ചതെന്നും അനിൽ ആന്റണി പറഞ്ഞു.

താൻ ബിജെപിയെ വഞ്ചിക്കുമെന്ന പിജെ കുര്യൻ്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും അനിൽ ആൻ്റണി വ്യക്തമാക്കി. പിജെ കുര്യനെ ചെറുപ്പം മുതലേ അറിയാം. ബിബിസി ഡോക്യുമെൻ്ററി വിഷയത്തിലാണ് താൻ ബിജെപിയിലേക്ക് പോയത്. ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണെന്നും അനിൽ ആന്റണി പറഞ്ഞു.

വയനാട്ടിൽ കോൺഗ്രസിന് സ്വാധീനമില്ലെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. മുസ്ലിം ലീഗിൻ്റെ സഹായത്താൽ മാത്രമാണ് വയനാട്ടിൽ രാഹുൽ ജയിച്ചതെന്നും അനിൽ ആൻ്റണി പറഞ്ഞു. അതേസമയം ന്യൂനപക്ഷ പ്രീണനത്തിന് കോൺഗ്രസ് ശ്രമിക്കുന്നുവെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. മുഹമ്മദ് അലി ജിന്നയുടെ അതേ മനോഭാവത്തിലേക്ക് ചിലർ പോകുന്നു. മുസ്ലിം ലീഗ് ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ്. മുസ്ലീം ലീഗ് ജനാധിപത്യ പാർട്ടിയാണെങ്കിലും മതേതരമല്ലാത്ത പാർട്ടിയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി.