പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും

പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ അനുകൂലിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും.

വിഷയത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടത്താനാണ് ഹൈക്കമാന്റിന്റെ തീരുമാനം. എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്നാണ് നിലപാട്. ബില്‍ കൊണ്ടുവരുന്ന കാര്യം ഔദ്യോഗികമായി സര്‍ക്കാര്‍ അറിയിച്ചട്ടില്ല. എന്നാല്‍ പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ പ്രഖ്യാപനം പോലെ വനിതാ ശാക്തീകരണം നടപ്പിലാകില്ലെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ അഭിപ്രായങ്ങള്‍ തേടും.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെതിരെ വിമര്‍ശനങ്ങളുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും, മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീര്‍ത്തും ഫലപ്രദമല്ല എന്നാണ് എ.ഐ.ഡി.ഡബ്ള്യൂ.എ പ്രസ്താവനയില്‍ പറഞ്ഞത്. മഹിളാ കോണ്‍ഗ്രസ് നേതാക്കളോടും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം തേടും. അതേസമയം ലീഗിന്റെ അഭിപ്രായ പ്രകടനം എടുത്തുചാട്ടമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് യോഗങ്ങള്‍ ഞായറാഴ്ച ചേരാനാണ് സാധ്യത.

സ്ത്രീ പുരുഷ വിവാഹ പ്രായം ഏകീകരിക്കുമെന്ന് 2020 ലെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തെ 16 ഓളം സര്‍വകലാശാലകളില്‍ നിന്നും, ഗ്രാമ -നഗര പ്രദേശത്തുള്ള യുവാക്കളില്‍ നിന്നും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ നിന്നുമെല്ലാം അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷമായിരുന്നു തീരുമാനം. എന്നാല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.