കോഴിക്കോട് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും, പൊതുഗതാഗതം ഇല്ല

കോഴിക്കോട് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍.  ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഞായറാഴ്ചകളിൽ ലോക്ഡൗൺ തുടരും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച് ബാക്കി കടകള്‍ ഒന്നും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.   മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് നിരോധനമുണ്ട്. പൊതുഗതാഗതം ഉണ്ടാവില്ല. ഇത് മൂന്നാമത്തെ ആഴ്ചയാണ് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്നത്.

അതേസമയം കോഴിക്കോട് സമ്പര്‍ക്കരോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ സ്ഥിരീകരിച്ച 95 കേസുകളില്‍ 85 എണ്ണവും സമ്പര്‍ക്കത്തിലൂടെയാണ്. പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടാവുന്നതാണ് ആശങ്കപ്പെടുത്തുന്നത്. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം നടന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടാവുന്നതാണ് മറ്റൊരു ആശങ്ക. ബീച്ച് ആശുപത്രി പൂര്‍ണമായി കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇനിയും സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ജില്ലയില്‍ 12 ലാര്‍ജ് ക്ലസ്റ്ററുകളാണ് ഉളളത്. നഗരത്തില്‍ മാത്രം 20 ഓളം കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉണ്ട്്. അതേസമയം ഇന്നലെ രണ്ടിടത്തായി നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഭൂരിഭാഗം പേര്‍ക്കും ഫലം നെഗറ്റീവായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. 200ലധികം പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഒരിടത്ത് പൂര്‍ണമായി ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് പോസിറ്റീവായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ജില്ലയ്ക്ക് ആശ്വാസം നല്‍കുന്ന കണക്കാണ്.