മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി, ബിവറേജ് ഷോപ്പില്‍ എക്‌സൈസ് പരിശോധന

കൊല്ലത്ത് ബിവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. എഴുകോണ്‍ ബിവറേജ് ഷോപ്പിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കോട്ടാത്തല സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് മദ്യം കഴിച്ചതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടെന്ന് ആരോപണം ഉന്നയിച്ചത്. പരാതി ലഭിച്ചതോടെ എക്‌സൈസ് കടയില്‍ പരിശോധന നടത്തി.

ആളുകള്‍ കൂടുതലായി വാങ്ങുന്ന ഒമ്പത് ഇനം മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ നടപടി എടുക്കാന്‍ കഴിയൂ. ഇന്നലെ ബിവറേജ് ഷോപ്പ് തുറന്നിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുമ്പാണ് പരാതിക്കാരന്‍ സൂഹൃത്തിനോടൊപ്പം മദ്യപിച്ചത്. അന്നേ ദിവസം വൈകിട്ട് ആയപ്പോഴാണ് കാഴ്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം ഇയാളുടെ സുഹൃത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മദ്യം വാങ്ങിയ മറ്റ് ആളുകളോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി പരാതിപ്പെട്ടിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണര്‍ ബി.സുരേഷ്, അസി. കമ്മീഷണര്‍ വി റോബര്‍ട്ട്, സി.ഐ.പി എ.സഹദുള്ള, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍, ഇന്‍സ്പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.