ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതി; നീക്കം സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനെന്നും യുവതി

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനെതിരെ ഗുരുതര ആരോപണവുമായി യുവതി. ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് ഈ നീക്കം നടത്തിയതെന്നും പരാതിക്കാരി ആരോപിക്കുന്നു. ബെന്നി ബെഹനാന്റെ നിര്‍ദേശമനുസരിച്ചാണ് ജോസ് തെറ്റയിലിനെ കുടുക്കിയത്. താന്‍ വിശ്വസിച്ച് ഏല്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ അവര്‍ ചാനലുകള്‍ പ്രദര്‍ശിപ്പിച്ചതായിട്ടും പരാതിക്കാരി  പറയുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ ഇതിനു പിന്നിലുണ്ട്. വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് ഭീഷണിയെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ബെന്നി ബെഹനാനും ഭാര്യയ്ക്കുമെതിരെയാണ് യുവതിയുടെ പരാതി.

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബെന്നി ബെഹന്നാന്‍. അതേസമയം ഇത്തവണ പരാതിക്കാരിയായ യുവതിയും ചാലക്കുടിയില്‍ ജനവിധി തേടുന്നുണ്ട്. പരാതിക്കാരിയായ യുവതിയാണ് ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോയിലുണ്ടായിരുന്നത്.