വാഴവെട്ട് കേസിൽ പ്രശ്ന പരിഹാരം; കർഷകന് നഷ്ടപരിഹാരം നൽകി

ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ച സംഭവത്തില്‍ വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകി. മൂന്നര ലക്ഷം രൂപയാണ് കർഷകന് നൽകിയത്. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നഷ്ട പരിഹാരത്തുക നൽകാൻ തീരുമാനമായത്. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് തുക കൈമാറിയത്.

വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴിലായിരുന്നു കൃഷി. പുതുപ്പാടി ഇളങ്ങടത്ത് യുവ കർഷകൻ അനീഷിന്റെയും പിതാവ് തോമസിന്റേയും തോട്ടത്തിലെ വാഴകളാണ് കെഎസ്ഇ ബി ഓഗസ്റ്റ് 4 ന് വെട്ടി നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് നട്ടതായിരുന്നു വാഴകള്‍.

220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന കർഷകരെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്.ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം.

സംഭവത്തില്‍ ഏറെ പ്രതിഷേധം ഉയർന്നിരുന്നു. കൃഷി മന്ത്രി ഉൾപ്പെടെ നിരവധിപ്പേരാണ് കെ എസ് ഇ ബി യുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.‌

സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കെഎസ്ഇബിയെ ന്യായീകരിക്കുന്ന തരത്തിലായിരുന്നുവെങ്കിലും, വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയത്, കര്‍ഷകനെ അറിയിക്കാന്‍ പറ്റിയില്ല എന്നിവയും കര്‍ഷകനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.