ഗതാഗതമന്ത്രിയും കെഎസ്ആര്‍ടിസി സിഎംഡിയും തമ്മില്‍ ശീതയുദ്ധം; അവധിയില്‍ പ്രവേശിച്ച് ബിജു പ്രഭാകര്‍; ജീവനക്കാര്‍ പെരുവഴിയില്‍

ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കിയതിനു തൊട്ട് പിന്നാലെയാണ് അദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഫെബ്രുവരി 17വരെയാണ് അദേഹം അവധി എടുത്തിയിരിക്കുന്നത്.

ഒന്നേകാല്‍ വര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള ബിജു പ്രഭാകറിന് ഉടനെ ഒരു മാറ്റം ഉണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് അവധിപോയതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ ചുമതലയേറ്റതു മുതല്‍ മന്ത്രിയും സിഎംഡിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. ഇലക്ട്രിക് ബസ് വിവാദം നീരസം ഒന്നുകൂടി വര്‍ധിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി നിയമിക്കപ്പെട്ട ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കറാണ് കെഎസ്ആര്‍ടിസിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന വിഷയത്തിലടക്കം സിഎംഡിയും മന്ത്രിയും തമ്മില്‍ തര്‍ക്കങ്ങളുണ്ട്. ടോമിന്‍ ജെ. തച്ചങ്കരി മൂന്നര വര്‍ഷം കെഎസ്ആര്‍ടിസിയില്‍ സിഎംഡിയായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഇതിലേറെ നഷ്ടമായിരുന്നിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അദ്ദേഹം കൃത്യമായി ശമ്പളം നല്‍കിയിരുന്നു.