ഇ പി ജയരാജനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നത്: വി ഡി സതീശന്‍

അനധികൃത റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മൗനം അമ്പരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയും മറ്റു ഉന്നത നേതാക്കളുമെല്ലാം ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലന്ന് മാത്രമല്ല നിഷേധിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് നമുക്ക് പ്രതികരിക്കേണ്ടി വരുന്നത്.

ഈ റിസോര്‍ട്ട് സംബന്ധിച്ച എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുന്‍ സി പി എം നേതാക്കള്‍ക്കും അറിയാം. തുടര്‍ഭരണം വന്ന് കഴിഞ്ഞപ്പോള്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷമായുള്ള പാര്‍ട്ടിയിലെ ജീര്‍ണ്ണതകളെല്ലാം ഒന്നൊന്നായി പുറത്ത് വരികയാണ്. റിസോര്‍ട്് മാഫിയയും അനധികൃത പണസമ്പാദനവും, കള്ളപ്പണം വെളുപ്പിച്ചതും, എല്ലാം പുറത്ത് വരികയാണ്. നേരത്തെ മന്ത്രിയായിരുന്നയാള്‍ അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് ഈ റിസോര്‍ട്ട് കെട്ടിപ്പെടുത്തിരിക്കുന്നത്. അപ്പോള്‍ ആ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പറയുന്നു. മറ്റൊരു നേതാവിന് സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നാണ്.

കെ പി സി സി അധ്യക്ഷനും കണ്ണൂര്‍ ഡി സി സിയും മുമ്പ് തന്നെ ഈ റിസോര്‍ട്ട് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് . എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉയരാനുളള കാരണം എന്താണ്. ഇരുമ്പ് മറക്ക് പിന്നിലായിരുന്ന പല കാര്യങ്ങളും പുറത്ത് വരികയാണ് സാമൂഹ്യ വിരുദ്ധ ശക്തികളുമായുള്ള ഓരോ സി പി എം നേതാക്കളുടെ ബന്ധമാണ് ഇതിലൂടെ പുറത്ത് വരുന്നത്.