മുഖ്യമന്ത്രി തുടര്‍ ചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക്; കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി

മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോകും. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ ചികിത്സ തേടുക. ജനുവരിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്.

യാത്രയ്ക്കായി ഈ മാസം 23 മുതല്‍ മെയ് വരെയാണ് കേന്ദ്രത്തോട് അനുമതി തേടിയിരിക്കുന്നത്. കഴിഞ്ഞ തവണ ചികിത്സയ്ക്കായി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം തന്റെ ചുമതലകള്‍ ആരെയും ഏല്‍പ്പിച്ചിരുന്നില്ല. ഇത്തവണയും അതേ രീതി ആവര്‍ത്തിച്ചാല്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചേക്കും.

നേരത്തെ ജനുവരി 15നാണ് മുഖ്യമന്ത്രി ഭാര്യ കമലക്കും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷിനുമൊപ്പം ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. ചികിത്സ കഴിഞ്ഞ് ദുബായിയിലെത്തി എക്സ്പോയില്‍ പങ്കെടുത്തതിന് ശേഷം ജനുവരി 29നാണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 29.82 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് വസ്തുതാപരമായി പിശക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. മാര്‍ച്ച് 30ന് മുഖ്യമന്ത്രി നേരിട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ ഈ മാസം 13നാണ് പണം അനുവദിച്ചുകൊണ്ട് പൊതുഭരണം വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കുന്നത് എന്നായിരുന്നു ഉത്തരവ്.